"കേരളത്തിൽ കടലാമ മാത്രമല്ല ഉള്ളത്...." മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണിത്. കേന്ദ്ര ബജറ്റിന് പിന്നാലെ ഇത്രയും പ്രചാരം എയിംസിന് പോലും കിട്ടിയിട്ടില്ല. കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ ആവശ്യപ്പെട്ടതൊന്നും കിട്ടിയില്ല. ആകെ കിട്ടിയത് ധാതു ഖനനം കൂട്ടാൻ ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴിയും കടലാമ പരിചരണ കേന്ദ്രവും മാത്രമാണ്. ഇതോടെയാണ് കേരളത്തും പുറത്തും ഒറ്റയടിക്ക് കടലാമ സെലിബ്രിറ്റിയായത്. എന്നാൽ എന്താണ് കടലാമ എന്നറിയാത്ത ആരും കാണില്ല. പക്ഷേ എന്താണ് ഇതിനിത്ര പ്രത്യേകത എന്നാണ് പ്രധാന ചോദ്യം.
ഏകദേശം 50 മുതൽ 100 വർഷം വരെ ആയുസുള്ള കടലാമകൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ജലജീവിയാണ്. ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി ഇവ എത്തുന്നത് കരയിലാണ്. ഒക്ടോബർ മാസത്തിലാണ് ആമകൾ മുട്ടയിടാൻ വരുന്നത്. മുട്ടയിട്ട് മണൽ കൊണ്ട് മുടി ആമകൾ തിരിച്ച് കടലിൽ പോവുകയാണ് പതിവ്. ഇതിലെ ഏറ്റവും കൗതുകമുള്ള കാര്യമെന്തെന്നാൽ മുട്ടയിടാൻ സമയമാകുമ്പോൾ പെൺ കടലാമകൾ തങ്ങൾ ജനിച്ച അതേ തീരത്തേക്ക് തന്നെ തിരിച്ചെത്തുന്നു എന്നതാണ്.
മുട്ടകൾ വിരിഞ്ഞാൽ കുഞ്ഞുങ്ങൾ നടന്ന് കടലിലേക്ക് ഇറങ്ങിപ്പോകും. മുട്ടയിടുന്ന കാലമാവുമ്പോൾ ഇതിലെ പെൺ ആമകൾ വീണ്ടും തിരിച്ച് ഇവിടെ തന്നെയെത്തും. വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങളെ ഒരിക്കലും കൈകൊണ്ട് എടുത്ത് കടലിൽ വിടരുത്. തീരത്തുനിന്ന് കടലിലേക്കുള്ള ഇവയുടെ നടത്തം ഭാവിയിൽ മുട്ടയിടാനായി ഇതേ തീരം തിരിച്ചറിയുന്നതിന് അനിവാര്യമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല കുഞ്ഞുങ്ങളുടെ പേശീബലത്തിനും ഈ നടത്തം ആവശ്യമാണ്.
കരയാമകളെപ്പോലെ കടലാമകൾക്ക് അവയുടെ തലയോ കൈകാലുകളോ തോടിനുള്ളിലേക്ക് വലിച്ചുവെക്കാൻ കഴിയില്ല. കടലിലെ ആമകൾക്ക് കാലുകൾക്ക് പകരം തുഴയാൻ സഹായിക്കുന്നത് ഫ്ലിപ്പറുകളാണ്. ഇത് കടലിൽ വേഗത്തിൽ നീന്താൻ ഇവയെ സഹായിക്കും. ഏഴു തരം കടലാമകളെ കണ്ടെത്തിയിട്ടുണ്ട് ഇതിൽ അഞ്ചും യൂറോപ്പിൽ ആണ്. നിലവിൽ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗം കൂടിയാണ് കടലാമകൾ. കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന വലകൾ എന്നിവയാണ് ഇവയുടെ ജീവന് ഭീഷണി.
കടലാമകൾക്ക് ശത്രുക്കൾ ഏറെയാണ്. മുട്ടയും, വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് പ്രധാന ഇരകൾ. വലിയ കടലാമയുടെ മുഖ്യശത്രു മനുഷ്യനാണ്. മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി ഇറച്ചി ആവശ്യത്തിനായി കൊല്ലുന്നതും ഇവയുടെ മുട്ട എടുക്കുന്നതും സാധാരണം ആണ്.