Local Body Poll

ഒഞ്ചിയത്ത് തിരിച്ചടിയായത് വിമത നീക്കം; കൈവിട്ട കോട്ട സിപിഐഎം തിരിച്ചു പിടിക്കുമോ?

1939ൽ ഒഞ്ചിയത്തെ കുന്നുമ്മക്കരയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെൽ രൂപംകൊണ്ടത്.

Author : ന്യൂസ് ഡെസ്ക്

2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഒഞ്ചിയത്ത് സിപിഐഎം അടിപതറിയത്. സിപിഐഎമ്മിൻ്റെ എക്കാലത്തേയും വലിയ കോട്ടയാണ് ഒഞ്ചിയം. 1939ൽ ഒഞ്ചിയത്തെ കുന്നുമ്മക്കരയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെൽ രൂപംകൊണ്ടത്. മണ്ടോടി കണ്ണൻ വിത്തെറിഞ്ഞു രൂപപ്പെടുത്തിയതാണ് ഒഞ്ചിയത്തിൻ്റെ വിപ്ലവ പാരമ്പര്യം. ഇന്നും ഒഞ്ചിയം എന്ന വാക്കുതന്നെ ആ ജനതയ്ക്ക് ആവേശമാണ്. അവിടെയാണ് സിപിഐഎമ്മിന് 2010ൽ അടിപതറിയത്.

ടി. പി. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ പാർട്ടിയിൽ നിന്നു പുറത്തു പോയവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അതിശക്തമായ പ്രചരണമാണ് ഒഞ്ചിയത്ത് നടന്നത്. ഏത് നിലയ്ക്കു തെരഞ്ഞെടുപ്പ് നടന്നാലും സിപിഐഎം ഭരിക്കുന്ന പഞ്ചായത്ത് ആയിരുന്നു. അവിടെ പതിനേഴ് സീറ്റിൽ എൽഡിഎഫിന് കിട്ടിയത് അഞ്ചു സീറ്റ് മാത്രം. യുഡിഎഫിന് നാലും. ടി. പി ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ മത്സരിച്ച വിമതർക്ക് എട്ടു സീറ്റും ലഭിച്ചു.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തുടർച്ചയായ തിരിച്ചടിയായിരുന്നു സിപിഐഎമ്മിന് ഒഞ്ചിയത്ത് കിട്ടിയത്. വടകരയിൽ മത്സരിച്ച ടി. പി. ചന്ദ്രശേഖരൻ ഒറ്റയ്ക്ക് 21,753 വോട്ട് നേടി. ആ പ്രചരണം തിരിച്ചടിച്ചപ്പോൾ സിപിഐഎം സ്ഥാനാർഥി പി. സതീദേവി പരാജയപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു വടകരയിലെ വിജയി. ഒഞ്ചിയത്തിൻ്റെ വിപ്ലവമനസ്സ് സിപിഐഎമ്മിനെ ധിക്കരിക്കുന്നതാണ് അന്ന് കണ്ടത്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ ടി. പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുകയും ചെയ്തു. ഒഞ്ചിയം കേന്ദ്രീകരിച്ചുണ്ടായ രാഷ്ട്രീയ മാറ്റത്തിന്‍റെ തുടർച്ചയാണ് കെ. കെ. രമ എന്ന എംഎൽഎ.

2010ൽ എന്നതുപോലെ എട്ടു സീറ്റ് ജയിച്ചില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഒഞ്ചിയത്ത് നാലു സീറ്റുകൾ ആർഎംപിഐ നേടി. ഒഞ്ചിയം, തയ്യിൽ, പുതിയോട്ടുംകണ്ടി, ഡിസ്പെൻസറി സീറ്റുകളിലായിരുന്നു ആർഎംപിയുടെ ജയം. മടക്കരയും കെപിആർ നഗറുമൊക്കെ ഇപ്പോഴും സിപിഐഎം വിജയിക്കുന്ന വാർഡുകളായി തുടരുകയും ചെയ്യുന്നു.

SCROLL FOR NEXT