തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ വെട്ടിലായി മുന്നണികൾ. ജില്ലാ പഞ്ചായത്തിലടക്കം പലയിടത്തും പാർട്ടികൾക്ക് സ്ഥാനാർഥികളില്ലാത്ത അവസ്ഥയാണ് ഉള്ളത്.
എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ സ്ഥാനാർഥിയുടെ പത്രിക തള്ളിയത് യുഡിഎഫിന് തിരിച്ചടിയായി. വയനാട്ടിൽ യുഡിഎഫ് നഗരസഭാ ചെയർപേഴ്സൺ സ്ഥാനാർഥിയുടെ പത്രികയും സ്വീകരിച്ചില്ല. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ എതിർ സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ എൽഡിഎഫ് വിജയിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമകുടിയിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എൽസി ജോർജിൻ്റെ പത്രികയാണ് തള്ളിയത്. ഡിവിഷനിൽ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി. നിലവിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആണ് എൽസി ജോർജ്. തൃക്കാക്കര നഗരസഭയിൽ പന്ത്രണ്ടാം ഡിവിഷനിലെ സിപിഐഎം സ്ഥാനാർഥി കെ. കെ. സന്തോഷിന്‍റെ പത്രികയും സത്യപ്രസ്താവന ഒപ്പിടാത്തതാണ് കാരണം തള്ളി.
വയനാട് കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിൻ്റെ നഗരസഭ ചെയർപേഴ്‌സൺ സ്ഥാനാർഥി ആകേണ്ടിയിരുന്ന കെ. ജി. രവീന്ദ്രൻ്റെ പത്രിക തള്ളി. പിഴ അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് ഇരുപത്തിമൂന്നാം വാർഡിൽ നൽകിയ രവീന്ദ്രൻ്റെ പത്രിക തള്ളിയത്. തൃശൂർ ശ്രീനാരായണപുരം പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയിട്ടുണ്ട്.
കുടുംബശ്രീ പദ്ധതിയിൽ ഓണറേറിയം കൈപറ്റുന്നതായി കണ്ടെത്തിയതോടെ മലപ്പുറം വഴിക്കടവ് പഞ്ചായത്ത് നാരോക്കാവ് വാർഡ് എൽഡിഎഫ് സ്ഥാനാർഥി ശിഫ്ന ശിഹാബിൻ്റെ നാമനിർദേശ പത്രിക തള്ളി. പഞ്ചായത്ത് ജോലികളുടെ കരാറിൽ ഏർപ്പെട്ടത് കാരണം കൊല്ലം വിളക്കുടി പഞ്ചായത്ത് അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എസ്. നാസറുദ്ദീൻ്റെ പത്രികയും തള്ളിയിരുന്നു.
പാലക്കാട് നഗരസഭയിൽ എൽഡിഎഫിൻ്റെ രണ്ട് സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകളും, ആലപ്പുഴ നഗരസഭയിൽ വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർഥി കെ.കെ. പൊന്നപ്പൻ്റെ പത്രികയും സ്വീകരിച്ചില്ല. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. വയനാട്ടിലാണ് കുറവ് പത്രികകൾ സമർപ്പിച്ചിരിക്കുന്നത്.
കണ്ണൂർ മലപ്പട്ടം പഞ്ചായത്തിലെ കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തളളിയതോടെ എൽഡിഎഫ് സ്ഥാനാർഥി എം. വി. ഷിഗിന വിജയിച്ചു. ഇതോടെ മലപ്പട്ടത്ത് മൂന്ന് വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാതായി. യുഡിഎഫ് സ്ഥാനാഞതിയുടെ ഒപ്പ് വ്യാജമാണ് എന്ന് കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത്.