തിരുവനന്തപുരം: എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ കൂടി രംഗത്തിറങ്ങിയതോടെ തിരുവനന്തപുരം കോർപറേഷനിൽ മൂന്ന് മുന്നണികളും ശക്തമായ പോരാട്ടത്തിലാണ്. അവശേഷിക്കുന്ന സ്ഥാനാർഥി പ്രഖ്യാപനം നാളെയോടെ പൂർത്തിയാക്കുമെന്നാണ് മുന്നണികൾ വ്യക്തമാക്കുന്നത്. യുവാക്കളും മുതിർന്ന നേതാക്കളും അടങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥികൾ രംഗത്തിറങ്ങിയതോടെ തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും പ്രചാരണച്ചൂട് ഉയർന്നു. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനാണ് മുന്നണിയുടെ ശ്രമം.
തിരുവനന്തപുരം കോർപറേഷനിൽ വികസനത്തുടർച്ചയും, വിജയത്തുടർച്ചയും ഉണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു. ഇത്തവണയും എൽഡിഎഫിന് വിജയമുറപ്പെന്ന് ഗൗരീശപട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി പാർവതിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാന അധ്യക്ഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തലസ്ഥാനത്തെ ബിജെപിയുടെ പ്രചരണം. വീടുകയറിയുള്ള വോട്ടഭ്യർത്ഥന തുടരുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം ആദ്യം പൂർത്തിയാക്കിയ കോൺഗ്രസ് പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. വീടുകയറിയുള്ള വോട്ടഭ്യർത്ഥന തന്നെയാണ് പ്രധാന പ്രവർത്തനം.
കോഴിക്കോട് കോർപറേഷനിൽ മഹിളാ മോർച്ച സംസ്ഥാ അധ്യക്ഷ നവ്യ ഹരിദാസ് ഉൾപ്പെടെ 45 പേരുട പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. 28 വനിതൾ പട്ടികയിൽ ഇടംനേടി. നിലവിൽ ഏഴ് കൗൺസിലർമാരുള്ള ബിജെപി വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട് യുഡിഎഫിന് തലവേദനയായി ചാലപ്പുറം ഡിവിഷൻ സീറ്റ് വിഭജനം തുടരുകയാണ്. സിഎംപിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ചാലപ്പുറം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. അയൂബ് ഉൾപ്പെടെ 16 പേർ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചു. നേതൃത്വം ധിക്കാര പരമായി പെരുമാറി എന്ന് പി. അയൂബ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
മലപ്പുറത്ത് വെൽഫെയർ പാർട്ടിയുമായി ലീഗ് ധാരണയിലെത്തിയിട്ടുണ്ടെന്ന് എംഎൽഎയും മുതിർന്ന നേതാവുമായ പി അബ്ദുൽ ഹമീദ്. തൃശൂർ ജില്ലയിലെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും കോർ കമ്മിറ്റി വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, വ്യക്തമാക്കി.
കോട്ടയം അതിരമ്പുഴ ഡിവിഷനിൽ മുൻ കോൺഗ്രസ്സ് നേതാവ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരരംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ജിം അലക്സ് ആണ് സ്ഥാനാർഥി ആകുക. 2015ൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് യുഡിഫ് വിമതനായി മത്സരിച്ച് തോറ്റയാളാണ് ജിം അലക്സ്.
പത്തനംതിട്ടയിൽ സിപിഐഎം നേതൃത്വം സ്ഥാനാർഥികളെ തീരുമാനിക്കുന്നത് ക്വാറി മുതലാളിമാരുടെ താൽപര്യത്തിന് അനുസരിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം പാർട്ടി വിട്ടു. പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് കോൺഗ്രസിൽ ചേർന്നത്.
കണ്ണൂരിൽ സീറ്റ് തർക്കത്തെ തുടർന്ന് ഐഎൻഎൽ ജില്ലാ പ്രസിഡന്റ് സിറാജ് തയ്യിൽ രാജിവച്ചു. എ.പി. അബ്ദുൾ വഹാബ് നേതൃത്വം നൽകുന്ന നാഷണൽ ലീഗിൽ ചേർന്നെന്ന് സിറാജ് പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എൽഡിഎഫ് പൂർത്തിയാക്കി. 25 സീറ്റുകളിൽ 16 ഇടത്ത് സിപിഐഎം മത്സരിക്കും. മൂന്നിടത്ത് ഇടത്ത് സിപിഐ മത്സരിക്കും.