തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി ആഴത്തിൽ പഠിക്കാൻ ഇടതുമുന്നണി. നാളെ സിപിഐഎം സെക്രട്ടേറിയേറ്റും സിപിഐ നേതൃയോഗങ്ങളും ചേരും. മറ്റന്നാളാണ് ഇടതുമുന്നണി യോഗം. അപ്രതീക്ഷിത തിരിച്ചടിയിൽ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്.
ഇത്ര കനത്ത തോൽവി നേരിടാൻ തക്ക പ്രതികൂല രാഷ്ട്രീയ സാഹചര്യം കേരളത്തിൽ എന്താണെന്ന് ഇടതുമുന്നണിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഭരണവിരുദ്ധ വികാരം അത്ര ശക്തമായി സംസ്ഥാനത്ത് ഉണ്ടായിരുന്നോ ? ശബരിമല സ്വർണക്കൊള്ള ആഴത്തിൽ ജനങ്ങളെ സ്വാധീനിച്ചോ ? വികസന നേട്ടങ്ങൾ,ക്ഷേമ പ്രഖ്യാപനങ്ങൾ ഇതൊന്നും ജനം പരിഗണിച്ചില്ലേ ? അസാധാരണ തോൽവിക്ക് കാരണം തേടുന്ന ഇടതുമുന്നണി ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും.
സിപിഐഎം സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന നേതൃ യോഗങ്ങളും നാളെ ചേരും. മറ്റന്നാൾ നടക്കുന്ന ഇടതുമുന്നണി യോഗത്തിലും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനുള്ള തീരുമാനം ഉണ്ടാകും. തിരുവനന്തപുരം,കൊല്ലം കോർപ്പറേഷനുകളിലെ ഭരണം നഷ്ടമായതും ബിജെപിയുടെ ശക്തി വർധിച്ചതും പ്രത്യേകം പരിശോധിക്കും.
തിരുവനന്തപുരത്തെ തകർച്ചയ്ക്ക് പിന്നാലെ സിപിഐഎമ്മിനുള്ളിൽ ഭിന്നത രൂക്ഷമാണ്. മേയർ ആര്യാ രാജേന്ദ്രനെതിരെയും ജില്ലാ നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ ഉയരുന്ന അമർഷം സിപിഐഎം ജില്ലാ യോഗങ്ങളിലും പ്രകടമാകും. സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾ വോട്ടാകുമെന്ന വിശ്വാസം തെറ്റിയെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. എന്നാൽ ആര്യക്കെതിരായ വിമർശനങ്ങൾ മന്ത്രി തള്ളി.
കനത്ത തിരിച്ചടി നേരിട്ട മറ്റ് ജില്ലകളിലും പ്രാദേശിക നേതൃത്വം തോൽവി പരിശോധിച്ച് വരികയാണ് . പ്രാദേശിക തലങ്ങളിൽ ഉണ്ടായ വീഴ്ചകൾ കൃത്യമായി വിലയിരുത്തും. ബിജെപിയുടെ വളർച്ച ഗൗരവമായി കണ്ട് തിരുത്തലുകൾ വരുത്താനാണ് തീരുമാനം.
വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഒളിഞ്ഞും തെളിഞ്ഞും അതൃപ്തി പരസ്യമാക്കി ഘടകകക്ഷികളും രംഗത്തെത്തി. സ്വർണപാളി വിവാദം കൈകാര്യം ചെയ്തതിൽ പിഴവുപറ്റി. പിഎം ശ്രീ വിഷയത്തിലെ നിലപാട് തിരിച്ചടിയായി. തിരുത്തലുകൾ അനിവാര്യമാണെന്നും ഘടകകക്ഷികൾ ആവശ്യപ്പെട്ടു. തോൽവിക്ക് പിന്നാലെ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുകയാണ് സിപിഐ. ജനങ്ങൾക്ക് പറയാനുള്ളത് പാർട്ടി വിലാസത്തിൽ നേരിട്ട് എഴുതി അയക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു.