Local Body Poll

മറുപാളയത്തിൽ എത്തിയും ഇല്ല... ഇവിടുന്ന് ഇറങ്ങുകയും ചെയ്തു..! തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുമാറ്റവും കാലുവാരലും തുടരുന്നു

ചാട്ടവും ഓട്ടവും എക്കെ കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആരെക്കെ ജയിച്ച് കയറുമെന്നത് കാത്തിരുന്ന് കാണാം

Author : ന്യൂസ് ഡെസ്ക്

സീറ്റിലുടക്കിയുള്ള ചാട്ടം ഇന്നും പതിവ് പോലെ തുടരുകയാണ്. പക്ഷേ ഇന്നത്തെ ഒരു പ്രത്യേകത ചാടിയ പലരും മറുപാളയത്തിലേക്ക് അങ്ങ് എത്തിയിട്ടില്ല എന്നതാണ്. ചാടിയ പാര്‍ട്ടി ആദര്‍ശം പണയം വെച്ചെന്ന ആരോപണം ഉയര്‍ത്തി പാര്‍ട്ടിയുടെ ആദര്‍ശം സംരക്ഷിക്കാന്‍ വിമതരായി രംഗത്തിറങ്ങുകയാണ് ഇവരെല്ലാം.

രാഷ്ട്രീയമാകുമ്പോ ആദര്‍ശമാണല്ലോ എല്ലാത്തിലും വലുത്. തങ്ങള്‍ക്കിഷ്ടമല്ലാത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ പാര്‍ട്ടി ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ചുവെന്നാരോപിച്ച് ചിലര്‍ അപ്പോള്‍ തന്നെ വിമതരാകും. അങ്ങനെ ഒരു നിര വിമതര്‍ ഇന്ന് മത്സരരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വരെയായ ഒ.ഇ. അബ്ബാസാണ് സീറ്റ് ലഭ്യമാകാതായതോടെ വിമതനായി രംഗത്തെത്തിയത്. പതിനൊന്നാം വാര്‍ഡിലായിരിക്കും അബ്ബാസിന്‍റെ പോരാട്ടം.

അടുത്ത പോരാട്ടം തൃക്കാക്കരയിലാണ്. തൃക്കാക്കരയിൽ മുൻ ചെയർപേഴ്സൺ അജിതാ തങ്കപ്പന് നേരെയാണ് വിമത ഭീഷണി. തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിലടക്കം പ്രതിസ്ഥാനത്തായ അജിത തങ്കപ്പന് വീണ്ടും സീറ്റ് കൊടുത്തതൊന്നുമല്ല ഈ ആദര്‍ശ പോരാട്ടത്തിന് കാരണം. ജനറല്‍ വാര്‍ഡില്‍ അജിത തങ്കപ്പന് സീറ്റ് കൊടുത്തത്രെ. ഇതോടെ കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ ബി സുനീറാണ് അജിത തങ്കപ്പനെ ഇത്തവണ നഗരസഭ കാണിക്കില്ലെന്ന് ഉറപ്പിച്ച് പാര്‍ട്ടി വിട്ട് വിമതനായി രംഗത്തിറങ്ങിയിരിക്കുന്നത്.

പത്തനംതിട്ടയിൽ സീറ്റ് കിട്ടായതായതോടെ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം രാജിവെച്ച് പുറത്തിറങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ഡിവിഷനില്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം വോട്ട് തേടി തുടങ്ങിയ ശേഷം മാറ്റി നിര്‍ത്തിയാല്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ. ഇനി വിമതനാണോ അപ്പുറം ചാടി ഇപ്പുറത്തെ സ്ഥാനാര്‍ഥിക്കെതിരെ നേര്‍ക്ക് നേര്‍ നിന്ന് പോരാടിക്കാനാണോ ജെറിയുടെ പ്ലാനെന്ന് കണ്ട് തന്നെയറിയണം.

സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ തിരുവല്ല ബ്ലോക്ക് സെക്രട്ടറി തോമസ് കോശിയുടെ നേതൃത്വത്തില്‍ വാര്‍ഡ് കമ്മറ്റി അപ്പാടെ വിമതനായ കാഴ്ചയും ഇന്ന് കണ്ടു. തിരുവല്ല മുനിസിപ്പാലിറ്റി മുപ്പത്തിയാറാം വാര്‍ഡില്‍ വിമതനായി മത്സരിക്കാനാണത്രെ കോശിയുടെ പ്ലാന്‍.

കൊല്ലത്ത് കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ 50 പേരാണത്രെ സീറ്റിന് വേണ്ടിയുള്ള ആദര്‍ശപോരാട്ടത്തിനൊടുവില്‍ പാര്‍ട്ടി വിട്ടത്. പുത്തനമ്പലം വാർഡിലെ സ്ഥാനാർഥിയെ ചൊല്ലിയാണ് തര്‍ക്കം. പാർട്ടി വിട്ട ആദർശ് യശോധരനാകും ഇവിടെ സിപിഐഎമ്മിന് വിമതഭീഷണി ഉയര്‍ത്തുക. ചാട്ടവും ഓട്ടവും എക്കെ കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആരെക്കെ ജയിച്ച് കയറുമെന്നത് കാത്തിരുന്ന് കാണാം...

SCROLL FOR NEXT