Local Body Poll

തദ്ദേശ തർക്കം |തൃപ്പൂണിത്തുറയിൽ ഭരണം നിലനിർത്താൻ എൽഡിഎഫ്, തിരിച്ചുപിടിക്കാൻ യുഡിഎഫ്; സജീവമായി ബിജെപി

ബിജെപി മുഖ്യപ്രതിപക്ഷമായ തൃപ്പൂണിത്തുറയിൽ വികസനം തന്നെയാണ് പ്രചരണ വിഷയം.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അധികവും സിപിഐഎമ്മിനൊപ്പം അടിയുറച്ച് നിന്ന നഗരസഭ ആണ് തൃപ്പൂണിത്തുറ. ബിജെപി മുഖ്യപ്രതിപക്ഷമായ തൃപ്പൂണിത്തുറയിൽ വികസനം തന്നെയാണ് പ്രചരണ വിഷയം. ഒറ്റത്തവണ മാത്രം നഗരസഭയിൽ അധികാരത്തിലെത്തിയ കോൺഗ്രസും നില മെച്ചപ്പെടുത്താൻ കളത്തിൽ ഉണ്ട്.

1978 ലാണ് തൃപ്പൂണിത്തുറ നഗരസഭ രൂപീകൃതമായത്. 1980 മുതൽ 3 പതിറ്റാണ്ട് എൽഡിഎഫ് ഭരിച്ചു. 2010 മുതൽ 5 വർഷകാലം മാത്രമാണ് കോൺഗ്രസിന് നഗരസഭ ഭരണം ലഭിച്ചത്. പിന്നീട് 10 വർഷം തുടർച്ചയായി എൽഡിഎഫ് അധികാരത്തിൽ വന്നു. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു.

2020ൽ 49 അംഗ കൗൺസിലിൽ എൽഡിഎഫിന് 25, ബിജെപിക്ക് 15, യുഡിഎഫിന് 8, ഒരു സ്വതന്ത്രൻ എന്നിങ്ങനെ ആയിരുന്നു സീറ്റ് നില. സിപിഐഎമ്മിൻ്റെ 2 കൗൺസിലർമാർ മരിച്ചതോടെ വന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റും ബിജെപി പിടിച്ചു. ഇതോടെ എൽഡിഎഫിന് 23, ബിജെപിക്ക് 17 എന്ന നിലയിലായി.

വാർഡ് വിഭജനത്തോടെ പുതിയ നാലു വാർഡുകൾ കൂടി ചേർന്ന് ഇപ്പോൾ 53 വാർഡുകളായി. തൃപ്പൂണിത്തുറയുടെ മൂന്നാമത്തെ വനിതാ അധ്യക്ഷ ആണ് രമ സന്തോഷ്‌. കേവല ഭൂരിപക്ഷമില്ലാത്ത എൽഡിഎഫ് ഭരണസമിതിക്കെതിരെ മൂന്ന് തവണയാണ് ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവന്നത്. എന്നാൽ അഞ്ചുവർഷംകൊണ്ട് ചെയ്യാനാകുന്നതിൽ അധികം ചെയ്തു എന്നാണ് എൽഡിഎഫിൻ്റെ അവകാശ വാദം.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 828 വീടുകൾ നിർമിച്ചു നൽകിയതും 171 പേർക്ക് സ്ഥലം വാങ്ങി നൽകിയതും നേട്ടമായി എടുത്തു പറയുന്നു. ഇത്തവണ സീറ്റ് നില ഉയർത്താൻ ആണ് സിപിഎമ്മിൻ്റെ ശ്രമം. ഭരണം പിടിക്കാൻ ബിജെപിയും കച്ചകെട്ടിയിട്ടുണ്ട്. ഗതാഗത കുരുക്കും, നഗരസഭ നിർമിച്ച രണ്ട് മാളുകൾ ഉപയോഗശൂന്യമായതും ആണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസും മത്സരരംഗത്ത് സജീവമായിട്ടുണ്ട്.

SCROLL FOR NEXT