NEWSROOM

അഞ്ച് ദിവസം നീണ്ട ഏറ്റുമുട്ടല്‍; കസ്‌കിലെ യുക്രെയ്ന്‍ മുന്നേറ്റം തടുത്തുവെന്ന് റഷ്യ

റഷ്യന്‍ അധീനതയിലുള്ള കരിങ്കടലിലെ കിന്‍ബേണ്‍ കരഭാഗത്തും യുക്രെയ്ന്‍ സ്പെഷ്യല്‍ ഫോഴ്സ് മിന്നല്‍ ആക്രമണം നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കസ്‌കിലെ യുക്രെയ്ന്‍ മുന്നേറ്റം തടുത്തുവെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം. യുക്രെയ്ന്‍ മിന്നലാക്രമണം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യ പ്രവിശ്യ തിരിച്ചു പിടിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് 11 മൈല്‍ അപ്പുറമുള്ള മൂന്ന് ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരുന്നത്.

കസ്‌കിലെ ആണവ നിലയം യുക്രെയ്ന്‍ സേന ആക്രമിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, നിലയത്തിനു നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലായെന്നാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. കസ്‌കിലെ പല ഭാഗങ്ങളിലും ഇപ്പോഴും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഏറ്റുമുട്ടലില്‍ സബ്‌സ്‌റ്റേഷന്‍ തകര്‍ന്നതിനാലാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.


റഷ്യന്‍ മണ്ണിലേക്ക് യുദ്ധം കൊണ്ടു വന്നതില്‍ യുക്രെയ്ന്‍ നേതാക്കളുടെയോ സൈന്യത്തിന്റെയോ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. വെള്ളിയാഴ്ച പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കസ്‌ക് ആക്രമണത്തെപ്പറ്റി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സംസാരിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയോടയാണ് ആയിരത്തോളം യുക്രെയ്ന്‍ സൈനികര്‍ റഷ്യന്‍ പ്രതിരോധ വലയം മറികടന്ന് കസ്‌ക് ആക്രമിച്ചത്. മേഖലയുടെ വലിയൊരു ഭാഗം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ യുക്രെയ്ന് സാധിച്ചു. റഷ്യന്‍ അധീനതയിലുള്ള കരിങ്കടലിലെ കിന്‍ബേണ്‍ കരഭാഗത്തും യുക്രെയ്ന്‍ സ്പെഷ്യല്‍ ഫോഴ്സ് മിന്നല്‍ ആക്രമണം നടത്തിയിരുന്നു.


SCROLL FOR NEXT