വാരണാസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ വീഡിയോ സർവേ നടത്താൻ വിധിച്ച ജഡ്ജി രവി കുമാർ ദിവാകർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. കുറ്റവാളികള്‍ക്കെതിരായ കര്‍ശന വിധി പ്രസ്താവത്തിലൂടെയാണ് ഇക്കുറി രവി കുമാര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. മുസഫര്‍നഗര്‍ അഡീഷന്‍സ് ജില്ലാ ജഡ്ജിയായി ചുമതലയേറ്റ രവി കുമാര്‍ നാലു മാസത്തിനിടെ ഒമ്പതു കേസുകളിലായി 22 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എന്ന നിലയിലാണ് രവി കുമാറിന്റെ ശിക്ഷാവിധി. കൊലപാതക കേസുകളിലെ പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
രവി കുമാറിന്റെ സമീപകാല വിധികൾ
ഓഗസ്റ്റ് 13ന്, 12 വർഷം പഴക്കമുള്ള കൊലക്കേസിൽ നാലു പേർക്ക് വധശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് 1.70 ലക്ഷം രൂപ പിഴയും ചുമത്തി.
ഓഗസ്റ്റ് 12ന്, 27 വര്‍ഷം പഴക്കമുള്ള, 1999ല്‍ തടി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾക്ക് വധശിക്ഷ വിധിച്ചു. അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി, വ്യാപാരിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
ജൂലൈ 17ന്, 2011ൽ ഷാംലി ജില്ലയിൽ കവർച്ചയ്ക്കിടെ കർഷകനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർക്ക് വധശിക്ഷ വിധിച്ചു. മോഷണശ്രമം എതിര്‍ത്ത കര്‍ഷകനെ പ്രതികള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
ജൂലൈ ആറിന്, 2010 ഓഗസ്റ്റ് 24ന് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതക കേസില്‍ മുന്‍ ഗ്രാമത്തലവനും സഹായിയും ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വധ ശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന നിരീക്ഷിച്ചായിരുന്നു ശിക്ഷാവിധി.
ജൂലൈ രണ്ടിന്, ഡ്യൂട്ടിയിലിരുന്ന ഹോം ഗാർഡിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ക്ക് വധശിക്ഷ നൽകി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും, പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമാണെന്നും വ്യക്തമാക്കിയായിരുന്നു ശിക്ഷാവിധി.
ജൂണ്‍ 20ന്,രാജേന്ദ്ര സൈനി വധക്കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു നിരീക്ഷണം.
മെയ് 30ന്, ഒരു സ്ത്രീയെയും ആറു വയസുള്ള മകനെയും കൊലപ്പെടുത്തിയ അമ്പതുകാരനാണ് വധശിക്ഷ വിധിച്ചത്. 2011 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയുമായുള്ള വാഗ്വാദത്തിനൊടുവില്‍ പ്രതി ഇരുവരെയും ഇഷ്ടിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
ഏപ്രില്‍ 28ന്, ഒരു സ്ത്രീയ്ക്കും മൂന്നു മക്കള്‍ക്കും വധശിക്ഷ വിധിച്ചു. 2019ല്‍ നടന്ന കൊലക്കേസിലായിരുന്നു നടപടി.
ഏപ്രില്‍ ആറിന്, അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ക്കായിരുന്നു വധശിക്ഷ. 2019 ഒക്ടോബര്‍ 15നാണ് മുഹമ്മദ് സമീര്‍ എന്ന അഭിഭാഷകനെ 45 ലക്ഷം രൂപയുടെ തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ലക്നൗ സ്വദേശിയും 46കാരനുമായ രവി കുമാര്‍ 2009ൽ അസംഗഢില്‍ അഡീഷണൽ സിവിൽ ജഡ്ജിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015 മെയിൽ സുൽത്താൻപുരിൽ സിവിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. അഞ്ച് മാസത്തിനിപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റായും നിയമിതനായി. ബി കോം, എൽഎൽബി ബിരുദധാരിയായ രവി കുമാര്‍ 2025 നവംബർ മുതൽ മുസഫർ നഗർ അഡീഷണൽ ജില്ല, സെഷൻസ് ജഡ്ജിയാണ്.