കര്‍ണാടക: ഹസനിൽ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ്. 32 കാരി ശ്വേതയാണ് കൊല്ലപ്പെട്ടത്. ഇരുവരും കാറില്‍ യാത്ര ചെയ്യവെ പ്രകോപിതനായ യുവാവ് കാറടക്കം ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. യുവാവ് നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മരിച്ചു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ജോലിസ്ഥലത്തുവെച്ചാണ് ശ്വേതയും പ്രതി രവിയും തമ്മിൽ പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശ്വേതയാകട്ടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ശ്വേതയുമായി പ്രണയത്തിലായി രവി, കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രണയാഭ്യർഥന നടത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. ശ്വേതയ്ക്കു വേണ്ടി സ്വന്തം ഭാര്യയെ പോലും ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു ഇയാളെന്നും പൊലീസ് റിപ്പോർട്ടുണ്ട്. എന്നാൽ ശ്വേതയ്ക്ക് ഈ ബന്ധത്തിൽ താൽപര്യമുണ്ടായിരുന്നില്ല.
ബുധനാഴ്ച രവിയും ശ്വേതയും കാറിൽ യാത്ര ചെയ്യവെ രവി ഇക്കാര്യം സംസാരിച്ചുതുടങ്ങി. എന്നാൽ ശ്വേത തനിക്ക് കാമുകിയാകാൻ താൽപര്യമില്ലെന്ന് തറപ്പിച്ച് പറഞ്ഞു. ഇതോടെ പ്രകോപിതനായ രവി, കാർ തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാർ തടാകത്തിൽ വീണതിന് പിന്നാലെ രവി നീന്തി രക്ഷപ്പെട്ടു. എന്നാൽ ശ്വേതയ്ക്ക് രക്ഷപ്പെടാനായില്ല.
അപകടത്തിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ, കാർ അബദ്ധത്തിൽ തടാകത്തിൽ വീണതാണെന്നായിരുന്നു രവി ആദ്യം പൊലീസിന് മൊഴി നൽകിയത്. താൻ നീന്തി രക്ഷപ്പെട്ടെങ്കിലും ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നും രവി പൊലീസിനോട് പറഞ്ഞു. എന്നാൽ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രവിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. രവിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.