മഹാരാഷ്ട്രയിൽ ഇന്നലെ രാത്രി 22-കാരിയെ ബോധരഹിതയാക്കി പീഡിപ്പിച്ചു. മുംബൈയിലെ കോണ്ട്വയിലാണ് ക്രൂരമായ പീഡനം നടന്നത്. ഡെലിവെറി ഏജൻ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അപാർട്മെൻ്റിനുള്ളിൽ കടന്നത്. ചിത്രങ്ങൾ ഫോണിൽ പകർത്തിയെന്നും പരാതി പറഞ്ഞാൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും പ്രതി നടത്തിയെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കോണ്ട്വയിലെ അപാർട്ട്‌മെൻ്റിൽ വച്ച് പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുപത്തിരണ്ടുകാരിയാണ് അതിക്രമത്തിന് ഇരയായത്. സഹോദരനൊപ്പമായിരുന്നു യുവതി അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്നത്. സഹോദരൻ പുറത്തുപോയ സമയത്താണ് പ്രതി ഫ്ലാറ്റിൽ കടന്നത്.
ഡെലിവെറി ഏജൻ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെൺകുട്ടിയുടെ അപാർട്മെൻ്റിൽ എത്തിയത്. പെൺകുട്ടി വാതിൽ തുറന്നതോടെ ഇയാൾ ഒരു പേന ആവശ്യപ്പെട്ടു. പേന എടുക്കാൻ യുവതി അകത്തേക്ക് കയറിയ തക്കത്തിന് അപ്പാർട്ട്‌മെന്റിൽ കയറിയ പ്രതി, കതക് അടച്ചു. തുടർന്ന് പെൺകുട്ടിയെ ബോധരഹിതയാക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനം നടന്ന് ഏറെ നേരെ കഴിഞ്ഞാണ് പെൺകുട്ടിക്ക് ബോധം വീണത്. തുടർന്ന് വീട്ടുകാരെ ഫോൺ ചെയ്ത് പീഡനത്തിന് ഇരയായ വിവരം പറഞ്ഞു . വീട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.അക്രമി ബോധം കെടുത്താൻ കെമിക്കൽ സ്പ്രേയോ സെഡറ്റീവോ ഉപയോഗിച്ചതായാണ് പൊലീസിന്റെ നിഗമനം.
ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ ഇയാൾ സെൽഫി എടുക്കുകയും ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും, വിവരം പുറത്തറിയിച്ചാൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശം അയയ്ക്കുകയും ചെയ്തു. സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വീട്ടിനുള്ളിൽ അതിക്രമിച്ചുകടക്കൽ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.