വിപഞ്ചിക  NEWS MALAYALAM 24x7
CRIME

വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് എങ്ങനെ അപ്രത്യക്ഷമായി? ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

നിതീഷിനെ നാട്ടിലെത്തിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

Author : ന്യൂസ് ഡെസ്ക്

കൊല്ലം: വിപഞ്ചികയുടെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. മരിക്കുന്നതിനു മുമ്പ് വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ആത്മഹത്യാ കുറിപ്പ് അപ്രത്യക്ഷമായതിലും അന്വേഷണം നടത്തും.

ഭര്‍ത്താവ് നിതീഷിനെ നാട്ടിലെത്തിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. വിപഞ്ചികയുടെ മൊബൈല്‍ ഫോണും പൊലീസ് വിശദമായി പരിശോധിക്കും. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലുടന്‍ നടപടി വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വിപഞ്ചികയുടെ ശരീരത്തിലെ ചില അവയവങ്ങള്‍ നീക്കം ചെയ്തതായി സൂചനയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ദുബായിലെ ഇന്ത്യന്‍ എംബസിയെ അന്വേഷണസംഘം വിവരം അറിയിക്കും.

കഴിഞ്ഞ ദിവസമാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. റീപോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ മുറിവുകളും, ചതവുകളും കണ്ടെത്തിയിരുന്നു.

വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ ഷാര്‍ജയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. വിപഞ്ചികയെ ഷാര്‍ജയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനു പുറമെ, പിതാവിനേയും സഹോദരിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

SCROLL FOR NEXT