CRIME

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

പറവൂര്‍ സ്വദേശി റമീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് പുറമെ കൂടുതല്‍ വകുപ്പുകളും റമീസിനെതിരെ ചുമത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്നസ പ്രതി റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍. സേലത്ത് നിന്നാണ് റഹീമിനെയും ഷെറിയെയും പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇവര്‍ ഒളിവിലായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പറവൂര്‍ സ്വദേശി റമീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് പുറമെ കൂടുതല്‍ വകുപ്പുകളും റമീസിനെതിരെ ചുമത്തിയിട്ടുണ്ട്. റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.

ശനിയാഴ്ച വീട്ടില്‍ വെച്ചാണ് യുവതി ജീവനൊടുക്കിയത്. മകളുടെ മരണത്തിന് പിന്നാലെ അമ്മ നല്‍കിയ പരാതിയില്‍ ആണ് കാമുകന്‍ റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസ് യുവതിയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റവും ശാരീരിക ഉപദ്രവത്തിന്റെ വകുപ്പും കൂടാതെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനുള്ള വകുപ്പും റമീസിനെതിരെ ചുമത്തി.

കാമുകനും കുടുംബവും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന് റമീസും കുടുംബവും പറഞ്ഞു. വീട്ടില്‍നിന്ന് ഇറങ്ങി കാമുകന്റെ വീട്ടില്‍ ചെന്നപ്പോഴാണ് മതപരിവര്‍ത്തനം ആവശ്യപ്പെട്ടത് എന്നും കുറിപ്പില്‍ പറയുന്നു.

മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ റമീസ് സമ്മതം തന്നു എന്നും വീട്ടുകാര്‍ക്ക് ബാധ്യതയാകാന്‍ താത്പര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നും കുറിപ്പില്‍ ഉണ്ട്.

SCROLL FOR NEXT