തിരുവനന്തപുരം: സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരിക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അസംബന്ധങ്ങളോട് പ്രതികരണമില്ലെന്ന് പറഞ്ഞ ഗോവിന്ദൻ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.
സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുക എന്നതാണ് വിവാദത്തിന് പിന്നിലുള്ള കാരണമെന്നാണ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ കൊണ്ട് പാർട്ടിയെയും നേതാക്കളെയും തകർക്കാനാകില്ല. പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
പാർട്ടിക്ക് പലതരത്തിലുള്ള കത്തുകൾ ലഭിക്കും. കത്ത് ഗൗരവമുള്ളതായിരിക്കും. അത് കൈകാര്യം ചെയ്യേണ്ടത് പാർട്ടിയാണെന്നും ശിവൻകുട്ടി പറഞ്ഞു. കത്ത് ചോർന്നതിൽ പ്രശ്നമുണ്ടെങ്കിൽ നേതൃത്വം വിശദീകരിക്കും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിവാദമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കത്ത് വന്നിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. പോളിറ്റ് ബ്യൂറോയെ സംബന്ധിച്ച വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാനരൻ പരാമർശം വല്ലാത്ത രീതിയിലുള്ള ആക്ഷേപമാണ്. ജനാധിപത്യ രീതിയിൽ ഇത് ശരിയായ രീതിയല്ല. സ്വയം അഹങ്കരിച്ച് കൊണ്ടുള്ള പ്രതികരണമാണിത്. ആക്ഷേങ്ങൾക്ക് സുരേഷ് ഗോപി ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. സുരേഷ് ഗോപി കള്ളവോട്ട് നേടിയാണ് വിജയിച്ചതെന്ന് പരക്കെ അംഗീകരിച്ചതാണ്. സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേര് വിളിക്കാം, താൻ വിളിക്കുന്നില്ല എന്നേയുള്ളൂവെന്നും ശിവൻകുട്ടി വ്യക്തമാക്കി.