അമേരിക്കയിലെ കലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ സ്വദേശി അഞ്ജനയുടെ മരണത്തിൽ മനഃപ്പൂർവ്വമായ നരഹത്യ കുറ്റം ചുമത്തിയാണ് നടപടി. അതേസമയം, തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യുവിന്റെ കൊലപാതകത്തിൽ മിൽപീറ്റസ് പൊലീസിന്റെ അന്വേഷണം ഊർജിതമായി തുടരുകയാണ്.
കലിഫോർണിയ പൊലീസിലെ സിഐഡി വിഭാഗം നടത്തിയ ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അനില ബേബി അറസ്റ്റിലാകുന്നത്. കോട്ടയം മൂന്നിലവ് സ്വദേശിയായ പ്രതി സുഹൃത്തായ അഞ്ജനയെ ബോധപൂർവ്വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഓഗസ്റ്റ് 28ന് പ്രതിയും കൊല്ലപ്പെട്ട സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിന് പുറത്തേക്ക് അഞ്ജനയെ അനില വിളിച്ച് വരുത്തി. കാറിന് തൊട്ടടുത്തെത്തിയതും വാഹനം ഇടിപ്പിച്ച് ശരീരത്തിലൂടെ കയറ്റിയിറക്കി പ്രതി അതിവേഗം ഓടിച്ച് പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളുമാണ് സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായത്. സംഭവത്തിന് പിന്നാലെ തന്നെ അനിലയെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതി ചോദ്യം ചെയ്യലിനോട് ആദ്യഘട്ടത്തിൽ സഹകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് കുറ്റം സമ്മതിച്ച അനില ബേബിയെ സ്റ്റാന്റ ക്ലാര കൌണ്ടി മെയിൻ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സെപ്റ്റംബർ 9ന് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
അഞ്ജന മരിച്ച ദിവസം തന്നെ കൊല്ലപ്പെട്ട സുഹൃത്ത് ആൻ മേരിയുടെ മരണത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആൻമേരിയെയും കഴുത്ത് മുറിച്ച് അനില കൊലപ്പെടുത്തിയെന്നാണ് പുറത്ത് വന്ന വിവരം. ഇതേ കേസിലും ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാകും പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കുക. അമേരിക്കയിലെ നിയമനടപടികളും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകളും പൂർത്തിയാക്കിയ ശേഷം ഇരു യുവതികളുടെയും മൃതദേഹങ്ങൾ ഉടൻ തന്നെ നാട്ടിലേക്ക് വിട്ടയക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ള വിവരം.