Source: News Malayalam 24x7
CRIME

നെടുമങ്ങാട് ഒന്നര വയസുകാരൻ്റെ മരണം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷന്‍; നിയമ സഹായം ഉറപ്പ് നല്‍കി

ആമിനയ്ക്ക് നിയമസഹായം നൽകുമെന്നും ധനസഹായത്തിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും പി. സതീദേവി അറിയിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതിയായ അഷ്‌കറിൻ്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച് വനിതാ കമ്മീഷൻ. പാലോട് കാരിമൺകോടുള്ള വീട്ടിലെത്തിയാണ് ആമിനയെ കണ്ടത്. ആമിനയ്ക്ക് നിയമസഹായം നൽകുമെന്നും ധനസഹായത്തിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കമ്മീഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു. അഷ്കറിൽ നിന്നും മർദ്ദനം നേരിട്ടതിന് വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം നേരത്തെ ആമിനയുടെ കുടുംബം ഉന്നയിച്ചിരുന്നു.

അഷ്കറിൻ്റെ ക്രൂരത വിവരിച്ച് ആദ്യ ഭാര്യ ആമിന രംഗത്തെത്തിയിരുന്നു. വിവാഹം കഴിച്ച സമയത്ത് പ്രശ്നങ്ങൾ ഇല്ലായിരുന്നു. പിന്നീടാണ് പ്രശ്നം തുടങ്ങിയത്. അഷ്കറും ഉമ്മയും സഹോദരിയും തന്നെ ഉപദ്രവിക്കാൻ തുടങ്ങയെന്നും യുവതി പറഞ്ഞു. അഷ്കറിൻ്റെ ഉമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്. തൻ്റെ തല ഭിത്തിയിലിടിച്ചു. തന്നെ ഈ പരുവത്തിലാക്കി. അവനെ വെറുതെ വിടരുതെന്നും ആമിന പറഞ്ഞിരുന്നു.

തനിക്ക് ട്യൂമർ വന്നത് അഷ്കറിൻ്റെ കടുത്ത ശാരീരിക പീഡനത്തെ തുടർന്നാണെന്നും യുവതി പറഞ്ഞു. ആമിനയുടെ പേരിൽ 4 സ്വകാര്യ ബാങ്കുകളിൽ നിന്ന് ലോണെടുത്തതായി ഉമ്മ ഷാജില ബീവി പറഞ്ഞു. പണം കിട്ടാനായാണ് ആമിനയെ ക്രൂരമായി മർദിച്ചത്. ആമിനയുടെ സർട്ടിഫിക്കറ്റുകൾ അഷ്കറിൻ്റെ പക്കലാണെന്നും ഇവർ പറഞ്ഞിരുന്നു.

അഷ്കറിൻ്റെ ക്രൂര പീഡനത്തെ തുടർന്നാണ് നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ചത്. ഇയാളുടെ പീഡനത്തെ തുടർന്ന് ഉണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്ന് പുറത്തു വന്നതോടെയാണ് അഷ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ഇതിനിടെ ഇയാളുടെ ആദ്യ ഭാര്യയും കുടുംബാംഗങ്ങളും രംഗത്ത് വന്നു. ആദ്യ ഭാര്യ ആമിനയെ ക്രൂരമായ മർദിച്ചതിനെ തുടർന്ന് ഇവർ കോമ അവസ്ഥയിലായെന്നും ക്രൂരമായ പീഡനമാണ് അനുഭവിച്ചതെന്ന ആരോപണവുമായി ആമിനയുടെ മാതാവ് രംഗത്ത് വന്നു. പിന്നാലെയാണ് ആമിനയും ക്രൂരത വിവരിച്ചത്.

SCROLL FOR NEXT