പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ നാളെ ശിക്ഷവിധിക്കും. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസിൽ വിധിപറയുക. ചെന്താമര കുറ്റക്കാരനെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വധ ശിക്ഷ ഒഴിവാക്കണമെന്നും പരമാവധി കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവു എന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ പ്രതി സമൂഹ ത്തിന് ഭീഷണിയാണെന്നും ഇയാൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമരയ്ക്ക് വധശിക്ഷ ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കൾ പ്രതികരിച്ചിരുന്നു.
ഇനിയും കൊലപാതകങ്ങള്‍ നടത്താന്‍ തനിക്ക് മടിയില്ലെന്നാണ് ചെന്താമര കോടതിയില്‍ പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി പറഞ്ഞപ്പോള്‍ തന്നെ വേണമെങ്കില്‍ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി. പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് ചെന്താമര. 2025 ജനുവരി 27-ന് അയല്‍വാസികളായ സുധാകരനെയും (55) ഇയാളുടെ മാതാവ് ലക്ഷ്മിയെയും (75) ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തന്റെ കുടുംബജീവിതം തകരാന്‍ കാരണം അയല്‍വാസികളാണെന്ന അന്ധവിശ്വാസവും വൈരാഗ്യവുമായിരുന്നു കൊലപാതകങ്ങള്‍ക്ക് കാരണം. നേരത്തെ 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ഇതേ കാരണത്താല്‍ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ആ കേസിലെ വിചാരണക്കിടെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതകം നടത്തിയത്.
സജിതാ കൊലക്കേസിൽ 68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സാക്ഷി വിസ്താരത്തിനിടയിൽ പലതവണ ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയിൽ അറിയിച്ചു.