Source: X
CRIME

ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ വൈരാഗ്യം; ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥൻ്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി പത്തൊമ്പതുകാരൻ

യുവതിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പത്തൊമ്പതുകാരനായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി : ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന് പ്രതികാരമായി ഐആർഎസ് ഉദ്യോഗസ്ഥൻ്റെ മകളും സിവിൽ സർവീസ് പരീക്ഷാർഥിയുമായ യുവതിയെ വീട്ടിൽ കടന്നുകയറി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ മുൻ ജോലിക്കാരൻ അറസ്റ്റിൽ. യുവതിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പത്തൊമ്പതുകാരനായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം നടത്തിയത്. യുവതിയുടെ കഴുത്തിൽ ഫോൺ ചാർജർ കുരുക്കി ശ്വാസം മുട്ടിച്ചും തലയ്ക്കടിച്ചു ബോധരഹിതയാക്കുകയും ചെയ്ത ശേഷമായിരുന്നു പീഡനം.

എട്ടുമാസത്തോളം യുവതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന രാഹുൽ ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു. അയൽപക്കത്തെ വീട്ടുജോലിക്കാരിൽ നിന്നും കാശ് കടം വാങ്ങുന്നത് ശീലമാക്കിയിരുന്ന ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇയാളെ പിരിച്ചു വിട്ടത്. ചൊവ്വാഴ്ച അൽവാറിലുള്ള തൻ്റെ സുഹൃത്തിൻ്റെ ഭാര്യയെ പീഡിപ്പിച്ച ശേഷമാണ് ഇയാൾ ബുധനാഴ്ച രാവിലെ ഡൽഹിയിലെത്തി കുറ്റകൃത്യം നടത്തിയത്.

യുവതിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയ സമയത്ത് ജോലിക്കാർക്കായി താക്കോൽ ഷൂ റാക്കിൽ വെയ്ക്കുന്നത് അറിയാമായിരുന്ന പ്രതി ഈ താക്കോൽ കൈക്കലാക്കി വീട്ടിൽ പ്രവേശിക്കുകയായിരുന്നു. നേരെ പെൺകുട്ടിയുടെ സ്റ്റഡി റൂമിലെത്തിയ പ്രതി പെൺകുട്ടി അവിടെ യുപിഎസ്‌സി പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരുന്ന പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു. പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രതി യുവതിയെ ലാംപ് വെച്ച് ആക്രമിക്കുകയും ചെയ്തു. ശേഷം മൊബൈൽ ഫോൺ ചാർജർ വെച്ച് പെൺകുട്ടിയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച പ്രതി അബോധാവസ്ഥയിലായ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

പിന്നാലെ, വീട്ടിൽ കവർച്ച നടത്തിയ പ്രതി അവിടെ നിന്നും തൻ്റെ രക്തം പുരണ്ട വസ്ത്രങ്ങൾ മാറി പകരം യുവതിയുടെ സഹോദരൻ്റെ വസ്ത്രങ്ങൾ ധരിച്ചാണ് രക്ഷപ്പെട്ടത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ദ്വാരക ഏരിയയിലെ ഹോട്ടലിൽ നിന്നുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

പൊലീസ് ചോദ്യചെയ്യലിൽ മോഷണം മാത്രമായിരുന്നു ലക്ഷ്യം എന്നായിരുന്നു രാഹുൽ മൊഴി നൽകിയത്. എന്നാൽ കുറ്റകൃത്യം നടത്തുന്നതിന് 24 മണിക്കൂർ മുമ്പ് മാത്രം ഇയാൾ മറ്റൊരു പെൺകുട്ടിയെ കൂടി പീഡനത്തിന് ഇരയാക്കിതിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ജോലിയിൽ നിന്നും പിരിച്ചു വിട്ടതിലെ വൈരാഗ്യമാകാം ഇയാളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് കരുതുന്നു.

ഐഐടി ഡൽഹിയിൽ നിന്നും ബിരുദം നേടിയ യുവതി അഖിലേന്ത്യാതലത്തിൽ 12ാം ക്ലാസ് പരീക്ഷയിലും ഒന്നാമതായിരുന്നു. നർത്തകി കൂടിയായ യുവതിക്ക് നിരവധി നൃത്തമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിരുന്നു. സിവിൽ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് യുവതി കൊല്ലപ്പെടുന്നത്.

SCROLL FOR NEXT