കൊല്ലപ്പെട്ട ശാലിനി, പ്രതി മുനിയരാജ്  
CRIME

ജീവനെടുത്ത് പ്രണയപ്പക; തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊന്നു

ശാലിനിയെ നിരന്തരം ശല്യം ചെയ്തിരുന്നയാളാണ് പ്രതി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍ 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശാലിനി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

മുനിയരാജിന്റെ നിരന്തരമുള്ള പ്രണയാഭ്യര്‍ത്ഥന ശാലിനി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. രാമേശ്വരം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു ശാലിനി.

ശാലിനിയുടെ അയല്‍വാസിയായിരുന്നു മുനിയരാജ്. ഏറെ നാളായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് ശാലിനി പിതിവാനോട് വിവരം പറഞ്ഞു. തുടര്‍ന്ന് ശാലിനിയുടെ പിതാവ് മാരിയപ്പന്‍ മുനിയരാജിന്റെ വീട്ടില്‍ പോയി സംസാരിക്കുകയും മകളെ ഉപദ്രവിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. ശാലിനിയെ തടഞ്ഞുനിര്‍ത്തിയ മുനിയരാജ് നിരവധി തവണ കത്തികൊണ്ട് കുത്തി. സംഭവ സ്ഥലത്തു വെച്ചു തന്നെ പെണ്‍കുട്ടി മരണപ്പെട്ടു. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെട്ട മുനിയരാജിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

മത്സ്യത്തൊഴിലാളിയാണ് ശാലിനിയുടെ പിതാവ് മാരിയപ്പന്‍. രണ്ട് പെണ്‍മക്കളില്‍ മൂത്തയാളായിരുന്നു ശാലിനി.

SCROLL FOR NEXT