കൊല്ലം: പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇടതുകാലിന് സ്വാധീനമില്ലാത്ത പുരുഷനാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തൽ. വലതുവാരിയെല്ലിനേറ്റ കുത്താണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ചെങ്കുത്തായ മലമുകളിലെ റബ്ബർതോട്ടത്തിൽ, കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു ജീർണിച്ച മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് കൊലപാതകമായിരുന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വലതുവാരിയെല്ലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഈ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നും പൊലീസ് വിലയിരുത്തുന്നു. മൃതദേഹത്തിൽ നിന്നും ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
പുനലൂർ, മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ശരീരത്തിൽ സ്വർണമാലയും മൃതദേഹത്തിന് സമീപത്തായി സ്റ്റീൽ കത്രികയും ഒഴിഞ്ഞ ബാഗ്, കന്നാസ്, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലെ മാൻമിസ്സിംഗ് കേസുകളും പരിശോധിക്കും. പുനലൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.