CRIME

മോഡലിങ്ങിൻ്റെ പേരിൽ മനുഷ്യക്കടത്ത്: കൂട്ടബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തി; പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായും ബന്ധം

സിന്ധു കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചതായി പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്ന് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു നൽകിയെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ മുഖ്യപ്രതി സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

പ്രതി സിന്ധു കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചതായി പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതും സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിൻ്റെ ഫോണിലേക്ക് അയച്ചു നൽകി. രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചതായും വെളിപ്പെടുത്തലുണ്ട്. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർ പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുനൽകി വിലപേശിയിരുന്നു എന്നതിൻ്റെ തെളിവുകൾ നേരത്തേ പുറത്തുവന്നിരുന്നു.

മോഡലിങ്ങിൻ്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൻ്റെ മാസ്റ്റർ ബ്രെയിൻ സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അലീന സിന്ധുവിന്റെ ഏജൻ്റാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയില്‍ പറയുന്നത്. വിസിറ്റിങ് വിസയിലാണ് ഇവർ ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും.

ദൃശ്യങ്ങൾ പുറത്ത് പോകുമെന്ന ഭയത്തിലാണ് പലരും പരാതി പറയാത്തത് എന്ന് പൊലീസ് വ്യക്തമാക്കി. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സംഘത്തെ നിയന്ത്രിക്കുന്ന സംഘങ്ങളുണ്ടോ എന്നും വിദേശത്തുള്ള പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം ഇൻ്റർപോളിൻ്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT