ഡൽഹി: ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിൻ്റെ പേരിൽ നിക്കിയെന്ന യുവതിയെ ഭർതൃവീട്ടുകാർ തീയിട്ട് കൊന്നതിൽ നിർണായക വെളിപ്പെടുത്തലുമായി യുവതിയുടെ ഇളയ മകൻ. "അവർ അമ്മയുടെ മേൽ എന്തോ ഇട്ടു. അമ്മയെ അടിച്ചു, ശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തി," കണ്ണീരടക്കാനാകാതെ അവൻ പറഞ്ഞു. അച്ഛനാണോ അമ്മയെ കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് അവൻ തലയാട്ടിയതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. മകൻ്റെ മുന്നിൽ വച്ചാണ് നിക്കിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് നിക്കിയെ ഭർതൃവീട്ടുകാർ മർദിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തത്. സ്ത്രീധനമായി ഇനിയും 36 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് നിക്കിയെ ഭർത്താവിൻ്റെ മാതാപിതാക്കൾ ക്രൂരമായ മർദനത്തിന് ഇരയാക്കിയത്. സാരമായി തീപ്പൊള്ളലേറ്റ യുവതി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
നിക്കിയുടെ സഹോദരി കാഞ്ചനേയും ഈ വീട്ടിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്ന് സഹോദരി കാഞ്ചൻ പറഞ്ഞു. സഹോദരി കാഞ്ചനും ആക്രമിക്കപ്പെട്ടിരുന്നു. സഹോദരിമാരിൽ ഒരാളുടെ സ്ത്രീധനമാണ് ലഭിച്ചതെന്ന് ഭർതൃവീട്ടുകാർ പറഞ്ഞതായി കാഞ്ചൻ പറഞ്ഞു. നിക്കി മരിക്കുന്നതാണ് നല്ലത്, മകനെ കൊണ്ട് ഞങ്ങൾ വീണ്ടും വിവാഹം കഴിപ്പിക്കുമെന്നും കാഞ്ചൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പെൺകുട്ടിയുടെ സഹോദരിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കസന പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗ്രേറ്റർ നോയിഡ എഡിസിപി സുധീർ കുമാർ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് നിക്കിയുടെ കുടുംബാംഗങ്ങൾ മൃതദേഹം സംസ്‌കരിച്ചു.