വയനാട് ദുരന്തബാധിതരുടെ കൂടെ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചികിത്സയിലുള്ളവരെ പ്രധാനമന്ത്രി നേരിട്ട് കണ്ടു. ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ദുരന്ത മേഖലകൾ നടന്ന് കണ്ടു. ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളും സന്ദർശിച്ചു. ദുരന്ത മേഖലയിലെ കാര്യങ്ങൾ മനസിലാക്കി എന്നും മോദി പറഞ്ഞു. ബെയ്‌ലി പാലവും ദുരിതാശ്വാസ ക്യാമ്പുകളും പ്രധാനമന്ത്രി സന്ദർശിച്ചു.
ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അവലോകന യോഗത്തിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. നിവേദനം പഠിച്ചതിനു ശേഷം സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ദുരന്തബാധിതരുടെ സ്വപ്‌നങ്ങൾ തകരാതെ നോക്കേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അവർക്കൊപ്പമുണ്ട്. ബാധിക്കപ്പെട്ടവർ ഒറ്റയ്ക്കല്ല. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥന. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയതിനു ശേഷം റോഡ് മാർഗമാണ് ചൂരൽമലയിലെത്തിയത്.
അതേസമയം, നിശ്ചിത സമയത്തിൽ നിന്നും 1 മണിക്കൂർ 40 മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രി വയനാട്ടിൽ നിന്നും തിരിച്ചത്. ഹെലികോപ്റ്റർ വഴി കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി.