NEWSROOM

ഇരച്ചെത്തി മലവെള്ളം; വയനാട് ഉരുൾപൊട്ടലിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്

ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങളിലെ തെരച്ചിൽ ഭാഗികമായി അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്ന തെരച്ചിലിൽ മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്തിയിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരൽമല-മുണ്ടെക്കൈ ഉരുൾപൊട്ടലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്. മലവെള്ളം കടമുറികളിലേക്ക് ഇരച്ചെത്തുന്നതും കെട്ടിടങ്ങൾ തകർന്നടിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ജൂലൈ 30 നാണ് കേരളക്കരയെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. ഒരു പ്രദേശത്തെ ഒന്നാകെ വിഴുങ്ങിയ ദുരന്തത്തിൽ ഇരകളായത് അനേകം പേരാണ്. ദുരന്തത്തിൽ ഇനിയും 119 പേരെ കണ്ടെത്താനുണ്ട്. 

ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങളിലെ തെരച്ചിൽ ഭാഗികമായി അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്ന തെരച്ചിലിൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്തിയിരുന്നില്ല. ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.

ദുരന്തത്തില്‍ 231 പേർ മരണപെട്ടു എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്. ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. ഇനിയും 128 പേരെ കണ്ടെത്താനുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ കാണാതായവരുടെ എണ്ണം 119 ആണ്.

ഉരുൾപൊട്ടലിൽ സംഭവിച്ച നാശന്ഷടങ്ങളുടെ കണക്കുകളും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മേപ്പാടിയിലെ ആകെ 1,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ദുരന്തത്തിൽ, മേഖലയിലെ 1555 വീടുകള്‍ നശിച്ചു. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നുവെന്നും വെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

SCROLL FOR NEXT