ന്യൂയോർക്ക്: തുടർച്ചയായി മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകളിൽ മത്സരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാകാനുള്ള ഭഗീരഥ ശ്രമത്തിലാണ് ഫ്രാൻസ്. 2022 ഖത്തർ ലോകകപ്പിൻ്റെ സെമി ഫൈനലിൽ തങ്ങൾ തോൽപ്പിച്ച മൊറോക്കോയാണ് ആ സ്വപ്നങ്ങൾക്ക് മുന്നിലെ ഏക തടസ്സം. കഴിഞ്ഞ തവണ ലോകകപ്പ് സെമിയിലേക്ക് മുന്നേറി ചരിത്രം സൃഷ്ടിച്ച മൊറോക്കോ.. ഇക്കുറി തുടർച്ചയായി രണ്ടാം തവണയും ആ സ്വപ്നനേട്ടത്തിൻ്റെ പടിവാതിൽക്കലാണ്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമായി ചരിത്രമെഴുതിയാണ് മൊറോക്കോ ഖത്തറിൽ നിന്ന് മടങ്ങിയതെങ്കിൽ ഇക്കുറി കിരീടം നേടാനുറപ്പിച്ചാണ് അവർ യുഎസിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
തുടർച്ചയായി എട്ടാം ലോകകപ്പിനെത്തിയ ഫ്രാൻസ് തകർപ്പൻ പ്രകടനങ്ങളോടെയാണ് ക്വാർട്ടർ ഫൈനൽ വരെയെത്തി നിൽക്കുന്നത്. കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബലെയും മൈക്കൽ ഒലിസെയും അടങ്ങിയ ഫ്രഞ്ച് പടയോട് മുട്ടാൻ എത് കൊലകൊമ്പനും ഒന്ന് വിറയ്ക്കും. ഗ്രൂപ്പ് ഘട്ടത്തിൽ സെനഗലിനെ 3-1ന് തോൽപ്പിച്ച് തുടങ്ങിയ ഫ്രാൻസ് ഇറാഖിനെ 3-0നും നോർവെയെ 4-1നും തകർത്തിരുന്നു. റൗണ്ട് ഓഫ് 32ൽ സ്വീഡനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്താണ് ലെസ് ബ്ലൂസ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്.
അവിടെ ലാറ്റിനമേരിക്കൻ ശക്തികളായ പരാഗ്വെയായിരുന്നു എതിരാളികൾ. എന്നാൽ പരുക്കൻ കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് ജയിച്ചു. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് വലയിലെത്തിച്ച് നായകൻ എംബാപ്പെ തന്നെയാണ് ഫ്രഞ്ച് പടയെ ക്വാർട്ടറിലേക്ക് നയിച്ചത്. ഇതേവരെ രണ്ട് ഗോളുകൾ മാത്രമാണ് ഫ്രാൻസ് വഴങ്ങിയിട്ടുള്ളത്. ടീമിൻ്റെ പ്രതിരോധക്കോട്ടയുടെ സന്തുലിതാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മൊറോക്കോയുടെ പാത ദുഷ്കരമായിരുന്നു. എന്നാൽ മുഹമ്മദ് ഒഹാബിയുടെ ടീം തുടർച്ചയായ മൂന്നാം ലോകകപ്പിലും മികച്ച പോരാട്ടവീര്യമാണ് പ്രകടിപ്പിച്ചത്. ബ്രസീലിനെതിരെ 1-1 എന്ന സമനിലയോടെ തുടങ്ങിയ മൊറോക്കോ, സ്കോട്ട്‌ലൻഡിനെ 1-0നും ഹെയ്തിയെ 4-2നും തോൽപ്പിച്ച് ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്.
നെതർലൻഡ്‌സിനെതിരായ റൗണ്ട് ഓഫ് 32 മാച്ചും അറ്റ്‌ലസ് ലയൺസിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. കിരീട പ്രതീക്ഷയുമായെത്തിയ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1ന് സമനില പാലിച്ചിരുന്നു.
നിശ്ചിത സമയത്തിൻ്റെ 72ാം മിനിറ്റില്‍ കോഡി ഗാക്‌പോ നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഇസ ഡിയോപ് ഹെഡ്ഡര്‍ ഗോളിലൂടെ മൊറോക്കോയെ നാടകീയമായി തിരിച്ചെത്തിച്ച് മത്സരം അധികസമയത്തേക്ക് നീട്ടുകയായിരുന്നു. തുടർന്ന് അറ്റ്ലസ് ലയൺസ് പെനാൽറ്റിയിലൂടെ 3-2ന് ജയിച്ച് മുന്നേറുകയായിരുന്നു. പ്രീ ക്വാർട്ടറിൽ അസെദിൻ ഒനാഹിയുടെ ഇരട്ട ഗോളുകളുടെ മികവിൽ ലോകകപ്പിലെ സഹ ആതിഥേയരായ കാനഡയ്‌ക്കെതിരെ 3-0ന് തിളക്കമാർന്ന വിജയം നേടിയാണ് ആഫ്രിക്കൻ വമ്പന്മാർ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചത്.
ഫ്രാൻസുമായുള്ള പോരാട്ടം മൊറോക്കോയെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്. ഇതിന് മുമ്പ് ലോകകപ്പിൽ ഇരുവരും ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. ഖത്തർ ലോകകപ്പിലെ സെമിയിലാണ് ഇരുവരും കൊമ്പുകോർത്തത്. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് റാൻഡൽ കൊളോ മുവാനി 2-0ന് വിജയം ഉറപ്പാക്കി ഫ്രഞ്ച് പടയെ തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ചു.
മൈഗ്നാൻ, കൗണ്ടെ, ഉപമേകാനോ, സാലിബ, ഡിഗ്നെ, കോൺ, റാബിയോട്ട്, ഒലിസ്, ഡെംബെലെ, ബാർകോള, എംബാപ്പെ.
ബൗനൗ, ഹക്കീമി, ഡിയോപ്, ഹൽഹൽ, മസ്രോയി, ബൗഡി, എൽ അയ്‌നൗയി, ഡയസ്, ഒനാഹി, എൽ ഖന്നൂസ്, റഹീമി.