NEWSROOM

ഗാസയിലെ സ്കൂളിൽ ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നേരത്തേ ഗാസയിൽ ബന്ധികളാക്കിയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന അവകാശ വാദവുമായി ഇസ്രയേൽ സൈന്യം രംഗത്തെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏകദേശ 12 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. പടിഞ്ഞാറൻ പ്രവിശ്യയിലെ മുസ്തഫ ഹാഫിസ് സ്കൂളിലാണ് ആക്രമണം നടന്നതെന്ന് ഏജൻസി വക്താവ് മഹമുദ് ബസാൽ പറഞ്ഞു.

സ്കൂൾ കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ഇതിനോടകം ലഭിച്ച മൃതദേഹങ്ങളും കാണാതായവരുടെ കണക്കും പരിഗണിച്ചാണ് 12 പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തേ ഗാസയിൽ ബന്ധികളാക്കിയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന അവകാശ വാദവുമായി ഇസ്രയേൽ സൈന്യം രംഗത്തെത്തിയിരുന്നു. ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നായിരുന്നു വാദം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കിയ ഇസ്രയേൽ സൈന്യം ഇവരുടെ പേരുകളും പുറത്ത് വിട്ടിട്ടുണ്ട്.

യാഗേവ് ബച്ച്താബ്, അലക്സാണ്ടർ ഡാൻസിഗ്, അവ്റാഹാം മുണ്ടർ, യോറാം മെറ്റ്സഗർ, നാദാവ് പോപ്പിൽവെൽ, ഹെം പെറി എന്നിവരുടെ മൃതദേഹങ്ങളാണ് നിലവിൽ കണ്ടെത്തിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. വെടിനിർത്തൽ ധാരണക്കായി നയതന്ത്ര ചർച്ചകളുടെ അടുത്ത റൗണ്ട് അടുത്ത ആഴ്ച ദോഹയിൽ നടക്കാനിരിക്കെയാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.


SCROLL FOR NEXT