തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക. 13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അക്കിക്കാവ് പൂരത്തിനെത്തിക്കുക. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റിയാണ് റെക്കോർഡ് തുകക്ക് ഏക്കത്തിനടുത്തത്. ഫെബ്രുവരി ഏഴിനാണ് പൂരം. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ്.
തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് രാമചന്ദ്രന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും.
വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കും വരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത.
1964ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തിയാണ് രാമചന്ദ്രൻ എന്ന പേര് നൽകിയത്.