തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ പാളി. ഇന്ന് 15 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈമാസം മാത്രം 165 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈവർഷം 241 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ഇതിൽ 6 ജീവനുകൾ നഷ്ടമായി.
4041 പേർ വയറിളക്ക രോഗം ബാധിച്ച് ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു. പാലക്കാട് പെരുമാട്ടിയിൽ 47 കാരിയും, മലപ്പുറം അലിപ്പറമ്പിൽ 56 കാരിയുമാണ് മരിച്ചത്. 295 പേർക്ക് രോഗബാധയുള്ളതായി സംശയമുണ്ട്.
ഡെങ്കിപ്പനിയിൽ ഈ മാസം മാത്രം 1560 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് 19 പേരാണ് മരിച്ചത്. സാധാരണ വൈറൽ പനി ബാധിച്ച് ഇന്ന് 13757 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
109 പേർക്ക് ഇന്ന് ഇൻഫ്ലുൻസയും, 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൂടാതെ 23 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി ബാധിച്ച് ഇന്ന് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊല്ലം ചിറക്കര സ്വദേശി 35കാരനും, തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി 56കാരനും, കണ്ണൂർ എരഞ്ഞോളി സ്വദേശി 42 കാരനുമാണ് മരിച്ചത്.
എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചു. തൃശൂർ മാടവന സ്വദേശി 46 കാരനാണ് മരിച്ചത്. അതേസമയം കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുള്ളയാളുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിപയുമായി ബന്ധപ്പെട്ട കുറഞ്ഞ റിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 11 പേരെ ഒഴിവാക്കി. വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട നാല് പേരും, ഉയർന്ന വിഭാഗത്തിൽ പെട്ട 14 പേരും ക്വാറൻറൈനിൽ തുടരുകയാണ്.