

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്. വയറുവേദനയുമായി എത്തിയ ചാത്തമംഗലം സ്വദേശിയായ ഒമ്പതു വയസുകാരന് കൃത്യമായി ചികിത്സ നൽകാതെ പറഞ്ഞു വിട്ടെന്നാണ് പരാതി.
വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഗ്യാസിൻ്റെ ഗുളിക മാത്രം നൽകി തിരിച്ച് അയക്കുകയായിരുന്നു. കഠിനമായ വേദനയെ തുടർന്ന് എത്തിയ കുട്ടിയെ കിടത്തി ചികിത്സ നിഷേധിച്ചെന്നും കുടുംബം ആരോപിച്ചു.
വേദന മാറാത്തതിനാൽ കുട്ടിയെ പിറ്റേന്ന് സ്വകാര്യ ക്ലിനിക്കിലെ മറ്റൊരു ഡോക്ടറെ കാണിച്ചു. അവിടെ നടത്തിയ സ്കാനിങ്ങിൽ കുട്ടിയുടെ അപ്പെൻഡിസൈറ്റിസ് പൊട്ടി ഇൻഫെക്ഷനായതായി കണ്ടെത്തി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച് സർജറി നടത്തുകയായിരുന്നു.
ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം ഇന്ന് പരാതി നൽകി.