സ്‌കില്‍ കേരള സമ്മിറ്റിൻ്റെ ചടങ്ങിനിടെ  
KERALA

വിദേശ രാജ്യങ്ങളിൽ നിന്ന് സ്കില്‍ഡ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നു; ലിങ്ക്ഡ്ഇന്‍ ടാലൻ്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്

കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി മാറിയെന്നും റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തിലെ ടാലൻ്റ് പൂളില്‍ ധ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടായതായെന്ന് ലിങ്ക്ഡ്ഇന്‍ ടാലൻ്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ടാലൻ്റ് പൂള്‍ 172 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വളര്‍ച്ചയിലൂടെ കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് വേദിയില്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍, അക്കൗണ്ടൻ്റ്, അധ്യാപകന്‍ എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിൻ്റെ തൊഴിലാളി ശക്തിയില്‍ 37% വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30 ശതമാനത്തിനെ അപേക്ഷിച്ച് കൂടുതലാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രധാനമായും ഗള്‍ഫ് മേഖലകളില്‍നിന്ന് സ്കില്‍ഡ് പ്രൊഫഷണലുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. യുഎഇയില്‍ നിന്നുമാത്രം 52% പേര്‍ തിരിച്ചെത്തിയതായി കണ്ടെത്തലുണ്ട്.

ബിസിനസ് ഓപ്പറേഷന്‍സ്, ഫിനാന്‍സ്, സംരംഭകത്വം എന്നീ മേഖലകളില്‍ ഇവര്‍ക്ക് അനുഭവസമ്പത്തുള്ളവരാണ് ഇത്തരത്തില്‍ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര കുടിയേറ്റവും കേരളത്തിലെ ഇന്നൊവേഷന്‍, ടെക്നോളജി മേഖലകള്‍ക്ക് പുതിയ ശക്തി പകരുന്നു.

കേരള ഡെവലപ്മെൻ്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍, നോളേജ് ഇക്കോണമി മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് നൈപുണി വികസനത്തിന് വലിയ ഊന്നല്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, ഡാറ്റാ അനാലിസിസ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ് തുടങ്ങിയ മേഖലകലിലെ ഡിജിറ്റല്‍, പ്രൊഫഷണല്‍ പരിശീലനങ്ങളില്‍ പങ്കാളിത്തം ഇരട്ടിയായി.

ഐടി സര്‍വീസസ്, ഫിനാന്‍സ്, ഹെല്‍ത്ത്കെയര്‍, മാനുഫാക്ചറിങ് എന്നീ മേഖലകളില്‍ കേരളം ദേശീയ തലത്തിലുള്ള നിയമന പാറ്റേണുമായി പൊരുത്തപ്പെടുന്നുവെങ്കിലും, ബയോ ടെക്നോളജി, ഓട്ടോമേഷന്‍, അഡ്വാന്‍സ്‌ഡ് അനാലിറ്റിക്‌സ് എന്നീ മേഖലകളില്‍ സംസ്ഥാനത്തിന് ഇനിയും വലിയ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2030 ഓടെ നിലവിലുള്ള കോര്‍ ജോബ് സ്‌കില്ലുകളില്‍ 39% വരെ മാറ്റം വരുകയോ അപ്രസക്തമാകുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നൈപുണി പുനർവികസനത്തിൻ്റെ അടിയന്തര പ്രധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. സ്‌കില്‍ കേരള സമ്മിറ്റിൻ്റെ ഉദ്ഘാടന വേദിയില്‍ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

SCROLL FOR NEXT