വയനാട്: കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിൽ ആയത്. വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെ ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടയത്. 16കാരനെ ഫോൺ വിളിച്ചു വരുത്തിയാണ് ഒരു സംഘം വിദ്യാർഥികൾ മർദിച്ചത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖത്തും തലക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നതും കാണാം. പിന്നാലെയാണ് തടഞ്ഞ് വച്ച് മർദിച്ചെന്ന പരാതിയിൽ കൽപ്പറ്റ പൊലീസ് കേസ് എടുത്തത്.