KERALA

"സ്കൂൾ മാനേജ്മെൻ്റ് നീതി നിഷേധിച്ചു, മാനസികമായി വലിയ ബുദ്ധിമുട്ട് നേരിട്ടു"; സെൻ്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി

ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ കുട്ടി പലപ്പോഴും സ്‌കൂളിന് പുറത്ത് നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശിരോവസ്ത്ര വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി. മാനസികമായി ബുദ്ധിമുട്ട് നേരിട്ടതിനാൽ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. തനിക്കും കുടുംബത്തിനും സ്കൂൾമാനേജ്മെൻ്റ് നീതി നിഷേധിച്ചതായും മകൾ ക്ലാസിൽ എത്താതിരുന്നപ്പോൾ ഒരു തവണ പോലും സ്കൂളിൽ നിന്നും ആരും വിളിച്ചില്ല. ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ കുട്ടി പലപ്പോഴും സ്‌കൂളിന് പുറത്ത് നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

മകൾ സ്കൂൾ മാറ്റാൻ ആവശ്യപ്പെട്ടു. വിവാദങ്ങളെ തുടർന്ന് മകൾ പഠിക്കാൻ പോകാതിരുന്നപ്പോൾ ഒരു തവണ പോലും സ്കൂളിൽ നിന്നും ആരും വിളിച്ചില്ല. വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒപ്പമുണ്ടായിട്ടും സ്കൂൾ മാനേജ്മെൻ്റ് പിടിവാശി തുടർന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം, വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അഭിനന്ദനവുമായി സമസ്ത. ഭരണഘടനയെയും മതേതരത്വത്തെയും ചേർത്തുപിടിച്ചുള്ള പ്രതികരണമാണ് മന്ത്രി നടത്തിയത്. വിഷയത്തിൽ മന്ത്രിയുടെ സമീപനം അഭിനന്ദനാർഹമെന്ന് സമസ്ത മുഖപത്രം. വിവാദത്തിൽ സ്കൂളിനെതിരെ വിമർശനവും സമസ്ത ഉന്നയിച്ചു. സംഭവത്തിന്റെ പേരിൽ നടന്നത് ഹീനമായ വർഗീയ പ്രചരണമാണ്. ശിരോവസ്ത്ര അവകാശത്തിന് വാദിച്ചവരെ വർഗീയവാദിയാക്കി ചാപ്പകുത്തുന്നുവെന്നും സമസ്ത മുഖപത്രത്തിൽ.

SCROLL FOR NEXT