മലപ്പുറം: സംസ്ഥാനത്തെ വനിതകൾക്ക് സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലീം ലീഗ് ഭരിക്കുന്ന മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു. സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രമേയത്തിലെ പ്രധാന ആവശ്യം. പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്.
ഒതുക്കുങ്ങൽ പഞ്ചായത്തിലെ 23ാം വാർഡിൽ നിന്നുള്ള മുസ്ലീം ലീഗ് അംഗം എ.കെ. ഖമറുദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്. കേരള സർക്കാരിൻ്റെ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യ പദ്ധതി പുനഃപരിശോധിച്ച്, സ്ഥിരവരുമാനവും സർക്കാർ സേവന ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതടക്കമുള്ള നയപരമായ മാറ്റങ്ങൾ പരിഗണിക്കണമെന്നും, അതോടൊപ്പം സ്വകാര്യ ബസ് മേഖലയുടെയും ബസ് തൊഴിലാളികളുടെയും ഉപജീവനം സംരക്ഷിക്കുന്ന തരത്തിലുള്ള സമതുലിതമായ നടപടികൾ സ്വീകരിക്കണമെന്നും കേരള സർക്കാരിനോട് ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അഭ്യർഥിക്കുന്നു.
യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് മൂലം സ്വകാര്യ ബസ് സർവീസുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും അതിൻ്റെ ഫലമായി സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ബസ് ഉടമകൾ, ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുമാർ മറ്റ് അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് വരുമാനനഷ്ടവും തൊഴിൽസുരക്ഷാ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നതായും വിവിധ സംഘടനകൾ പരാതിപ്പെടുന്നുണ്ടെന്നും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ഖമറുദീൻ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.