മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് അറ്റൻഷൻ സീക്കിങ് സിൻഡ്രോമെന്ന് എ.എ. റഹീം എംപി. സിഎംആർഎൽ-എക്‌സാ ലോജിക് കരാറിൽ വിജിലൻസ് അന്വേഷണ ആവശ്യവുമായി ചെന്ന മാത്യുവിന് പരമോന്നത നീതിപീഠം കണക്കിന് കൊടുത്തുവെന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു. ദയാരഹിതമായി വേട്ടയാടിയ മാധ്യമങ്ങൾക്ക് കൂടിയുള്ള താക്കീതാണ് കോടതി നൽകിയതെന്നും റഹീം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
അന്നൊരിക്കൽ പറഞ്ഞത് ആവർത്തിക്കുന്നു,
ശ്രീ മാത്യൂ കുഴൽനാടന് ആ രോഗം തന്നെയാണ്,-
“അറ്റൻഷൻ സീക്കിങ് സിൻഡ്രോം.”
ഇന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു.
സി എം ആർ എൽ-എക്‌സാ ലോജിക് കരാറിൽ വിജിലൻസ് അന്വഷണ ആവശ്യവുമായി ചെന്ന മാത്യുവിന് പരമോന്നത നീതി പീഠം കണക്കിന് കൊടുത്തിട്ടുണ്ട്.
വാർത്ത:
“മാത്യൂ കുഴല്‍നാടന്റെ അപ്പീല്‍ സുപ്രിംകോടതി തള്ളി.
കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്.
രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് സുപ്രിംകോടതി വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ്.
പത്ത് ലക്ഷം രൂപ പിഴ ഇടട്ടെ എന്ന് മാത്യൂ കുഴൽനാടനോട് ചീഫ് ജസ്റ്റിസ്.“
പ്രിയപ്പെട്ട മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇറങ്ങിയതായിരുന്നു.
ബിജെപിയുടെ ഉന്നത നേതൃത്വവും,കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളും ഒരുമിച്ചു ചേർന്നു നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ്
ഈ വ്യാജ ആരോപണത്തിന് പിന്നിൽ.
ഹീനമായ ഈ രാഷ്ട്രീയ നീക്കത്തിന് കോൺഗ്രസ്സ് നേതൃത്വം ചുമതലപ്പെടുത്തിയത്,
മാത്യുവിനെയാണ്.
മാധ്യമ ശ്രദ്ധ കിട്ടാൻ എന്തും വിളിച്ചു പറയുന്ന സ്വഭാവമുള്ള,കുഴൽ നാടനും ബി.ജെ.പി നേതാക്കളും,അവരുടെ കേന്ദ്ര ഏജൻസികളും,സഖാവ് പിണറായി വിജയന്റെയും,ഇടതു പക്ഷത്തിന്റെയും ചോര കുടിക്കാൻ ജന്മമെടുത്ത ഒരു വിഭാഗം മാധ്യമങ്ങളും ഗൂഡാലോചനയിലെ സ്ക്രിപ്റ്റിന് അനുസരിച്ചു നന്നായി ആടി...
പക്ഷേ അപ്പുറത്ത് പിണറായി വിജയനും സി പി ഐ(എം)ഉം ആണെന്ന് രാഷ്ട്രീയ നാടകക്കാർ മറന്നു പോയി.
അദ്ദേഹത്തിന്റെ നിരപരാധിയായ മകളെ എന്തിനാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ നീചമായി വേട്ടയാടിയത്?മാത്യു ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറഞ്ഞ വിവരക്കേടുകൾ മണിക്കൂറുകൾ നീണ്ട ലൈവ് കണ്ടന്റ് (Content)ആയിരുന്നു മലയാളത്തിലെ ദൃശ്യ മാധ്യമങ്ങൾക്ക്.മുഖ്യമന്ത്രിയുടെ മകൾ ആയത് കൊണ്ട് മാത്രം വീണയെ ദയാരഹിതമായി വേട്ടയാടിയ മാധ്യമങ്ങൾക്ക് കൂടിയുള്ള താക്കീതാണ് ഇന്ന് സുപ്രീം കോടതി നൽകിയത്.
പിൻ കുറിപ്പ് :
മാത്യു ഇന്നത്തെ ഈ വാർത്തയോട് പ്രതികരിക്കാൻ ഇനിയും മാധ്യമങ്ങളെ കാണും..
“അറ്റൻഷൻ സീക്കിങ് സിൻഡ്രോം ”