തിരുവനന്തപുരം: കിളിമാനൂരിലെ ദമ്പതികളുടെ വാഹനാപകടമരണത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ കേസെടുത്ത് പൊലീസ്. 58 പേർക്കെതിരെയാണ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുത്തത്. ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ആണ് കേസ്. മരിച്ച രജിത്തിന്റെ മൃതദേഹവുമായി ഇന്നലെ ബന്ധുക്കളടക്കം പ്രതിഷേധിച്ചിരുന്നു.
സംഭവത്തിൽ ദുരൂഹത ആരോപിച്ചായിരുന്നു പ്രതിഷേധം. കിളിമാനൂർ പൊലീസ് സ്റ്റേഷനിലായിരുന്നു രജിത്തിൻ്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരുമുൾപ്പെടെ പ്രതിഷേധിച്ചത്. അപകടത്തിന് കാരണമായ വാഹനം ഓടിച്ച ആളെ കണ്ടെത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജനുവരി 3ന് കിളിമാനൂർ പാപ്പാലയിലായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ചികിത്സയിലായിരുന്ന ഭാര്യ അംബിക ജനുവരി 7 ന് മരിച്ചിരുന്നു. തിങ്കളാഴ്ചയാണ് കിളിമാനൂർ കുന്നുമ്മൽ സ്വദേശി രജിത് മരിച്ചത്. ഇയാളുടെ മൃതദേഹവുമായാണ് പ്രതിഷേധം.
പൊലീസ് ഉന്നതരെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നും കുടുംബം ആരോപിക്കുന്നുണ്ട്. വാഹനം ഓടിച്ച ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടം ഉണ്ടാക്കിയ മഹീന്ദ്ര ഥാർ വാഹനത്തിൽ നിന്നും രണ്ടു സർക്കാർ ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി കാർഡ് കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ പ്രതി ചേർത്തത് സർക്കാർ ജീവനക്കാരല്ലാത്ത ഒരാളെയാണെന്നും ആരോപണമുണ്ട്.