പത്തനംതിട്ട: ശബരിമലയിൽ ഗുരുതര വീഴ്ച. സ്വർണക്കടത്ത് കേസിലെ പ്രതിയാണ് സന്നിധാനത്ത് പ്രധാന ചുമതലയിലുള്ളത്. അടൂർ ക്യാമ്പിലെ എസ്ഐ ആർ. കൃഷ്ണകുമാറിനെയാണ് സന്നിധാനത്തെ പൊലീസ് കൺട്രോളറായി നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥനെ സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
ശബരിമല സ്വർണക്കൊള്ള വലിയ ചർച്ചയായിക്കൊണ്ടിരിക്കവെയാണ് സ്വർണക്കടത്ത് കേസിലെ പ്രതിയെ പൊലീസ് കൺട്രോളറായി നിയമിച്ചിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇമിഗ്രേഷനിൽ ജോലി ചെയ്യവേ 2014-ൽ സ്വർണക്കടത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു. വിഷയത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പിന്നാലെ ഉദ്യോഗസ്ഥനെ സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസുകാരെ സംബന്ധിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപി എസ്. ശ്രീജിത്തിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.