KERALA

സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ ഫേസ്ബുക്കിൽ അധിക്ഷേപിച്ച കേസിൽ പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദ്യശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതും മുഹമ്മദ് റോഷനാണ്. പ്രതി കാപ്പ കേസ് പ്രതിയാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

ജനുവരി 31ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് പ്രതി വിളിച്ചു വരുത്തിയത്. പിന്നാലെ പ്രതിയുടെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ഫോട്ടോകളും വിഡിയോകളും കാണിച്ചു കൊടുക്കുകയും പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 15 കോടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറയുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്താൽ പരാതിക്കാരനെ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് എഫ്ഐആറിൽ പറയുന്നു.

പരാതിക്കാരൻ പണം നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം 'shanu shanu' എന്ന വ്യാജ ഫേസ്ബുക് ഐഡിയിൽ നിന്നും പാണക്കാട്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ അപകർത്തിപെടുത്തുന്ന തരത്തിലുള്ള ഒരു വ്യാജ പോസ്റ്റ് സോഷ്യൽ മീഡിയ ഫേസ്ബുക്കിൽ പ്രതി പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതുവഴി സമൂഹത്തിൽ മനപ്പൂർവം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയും പരാതിക്കാരനും കുടുംബത്തിനും മാനഹാനി വരുത്തുകയും ചെയ്തു എന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

SCROLL FOR NEXT