കണ്ണൂർ: കടുത്ത കോൺഗ്രസുകാരനായ സലിം കുമാർ കണ്ണൂരിലെ സിപിഐഎം നേതാവായ പി. ജയരാജൻ്റെ ഒരു കടുത്ത ഫാൻ ആയിരുന്നുവെന്ന് ഓർത്തെടുത്ത് നടനും സുഹൃത്തുമായ സുബീഷ് സുധി. സലിം കുമാറിന് അനുശോചന കുറിപ്പായി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
പി. ജയരാജൻ്റെ തെളിമയാർന്ന രാഷ്ട്രീയം സലീം കുമാറിനെ ആകർഷിച്ചിരുന്നുവെന്നും 'കറുത്ത ജൂതൻ' എന്ന സിനിമയുടെ പൂജയ്ക്കായി ബദ്ധവൈരികളായ കെ. സുധാകനെയും പി. ജയരാജനെയും അന്തരിച്ച മഹാനടൻ ഒരേ വേദിയിൽ എത്തിച്ചെന്നും സുബീഷ് ഓർത്തെടുത്തു. ഈ പരിപാടിയുടെ ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കടുത്ത കോൺഗ്രസുകാരൻ ആയ സലീംമേട്ടൻ ഒരു കടുത്ത പി. ജയരാജേട്ടൻ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ തെളിമായർന്ന രാഷ്ട്രീയം സലീമേട്ടനെ ആകർഷിച്ചിരുന്നു. 2016 ഇലക്ഷൻ കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കൂട്ടി ഞാൻ പറവൂരുള്ള സലീമേട്ടന്റെ വീട്ടിൽ പോയി. ജയരാജേട്ടൻ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ അദ്ദേഹത്തെ വിളിച്ചു തമാശയ്ക്ക് ചോദിച്ചു. "എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ" എന്ന്.. അപ്പോൾ സലീമേട്ടൻ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓർമ്മയുണ്ട്. "സതീഷേട്ടൻ പോയാലും ഞാൻ കോൺഗ്രസ് വിടില്ല".
പിന്നെയും എനിക്കു ഒരു അനുഭവം ഉണ്ട് 'കറുത്ത ജൂതൻ്റെ' പൂജയ്ക്ക് ബദ്ധവെരികളായ കെ. സുധാകരേട്ടനെയും പി. ജയരാജേട്ടനെയും സിനിമയുടെ പൂജയ്ക്ക് ഒരേ വേദിയിൽ എത്തിച്ചു. അന്ന് സുധാകരേട്ടൻ പറഞ്ഞ വാക്ക് ഉണ്ട്.. "സലീമിനു വേണ്ടി നമ്മൾ എല്ലാം മറന്നു ഒന്നിക്കും".. സലീമേട്ടനെ അടുത്ത അറിഞ്ഞാൽ നമ്മൾ ഹൃദയത്തോടെ ചേർത്ത് പിടിക്കും.
ഇന്ന് അമൃത ഹോസ്പിറ്റലിൽ സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമലിനെ കണ്ടപ്പോൾ, ആരോമൽ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം.. "നിങ്ങൾക്കു രാഷ്ട്രീയം പറഞ്ഞു അടികൂടാൻ അച്ഛനില്ലല്ലോ" എന്നാണ്. അതെ, പറവൂരിലെ വീട്ടിൽ ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ.. മനസ്സിൽ നിന്ന് മായുന്നില്ല നിർത്തുന്നു...