പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് എഡിജിപി എം. ആർ. അജിത് കുമാർ നടത്തിയ അനധികൃത ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 12ന് സ്വാമി അയ്യപ്പൻ റോഡിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
അജിത് കുമാർ ഉൾപ്പെടെ മൂന്ന് പേർ യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. വിവരം പുറത്തുവന്നതോടെ യാത്രാമധ്യേ കാൽ വേദനിച്ചെന്നും അതുവഴി വന്ന ട്രാക്ടറിൽ കയറിയെന്നുമാണ് അജിത് കുമാറിൻ്റെ വിശദീകരണം.
എന്നാൽ പത്തനംതിട്ട എസ് പിയുടെ നിർദേശപ്രകാരമാണ് തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ട്രാക്ടറിൽ അജിത് കുമാറിനെ കൊണ്ടുപോയെന്നാണ് ലഭ്യമാകുന്ന വിവരം. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരികെയും എഡിജിപി ട്രാക്ടറിലാണ് സഞ്ചരിച്ചത്. ട്രാക്ടർ യാത്രയെ അതിരൂക്ഷമായി വിമർശിച്ച ഹൈക്കോടതി സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.