എഡിഎം നവീന്‍ ബാബു Source: News Malayalam 24x7
KERALA

എഡിഎം നവീന്‍ ബാബുവിന്റെ മരണം: "എസ്ഐടിയുടെ അന്വേഷണം തൃപ്തികരമല്ല"; തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വീണ്ടും കോടതിയില്‍

ആരോ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു എസ്ഐടിയുടെ അന്വേഷണമെന്ന് എഡിഎമ്മിന്റെ സഹോദരൻ പ്രവീൺ ബാബു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ വീണ്ടും കോടതിയിൽ.  കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രോസിക്യൂഷന്റെ നിലപാടും തേടി.

എസ്ഐടിയുടെ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് മഞ്ജുഷയുടെ ഹർജി. കുറ്റപത്രത്തിലെ 13 പിഴവുകളാണ് ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന തരത്തിലൊരു മൊഴി കളക്ടർ നല്‍കിയതായി ലാന്‍ഡ് റെവന്യൂ ജോയിന്റ കമ്മീഷണർ എ. ഗീത തയ്യാറാക്കിയ റിപ്പോർട്ടിലില്ല. കളക്ടറുടെ മൊഴിയില്‍ ഒരുപാട് വൈരുധ്യങ്ങളുണ്ട്. കൈക്കൂലി വാങ്ങിയിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, പ്രശാന്തനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വ്യക്തമായ കാര്യം അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നില്ല. ചില കാര്യങ്ങള്‍ പറയുകയും മറ്റ് ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നതാണ് എസ്‌ഐടിയുടെ കുറ്റപത്രമെന്ന് ഹർജിയില്‍ മഞ്ജുഷ ആരോപിക്കുന്നു.

ആരോ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു എസ്ഐടിയുടെ അന്വേഷണമെന്ന് എഡിഎമ്മിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കുടുംബം പറഞ്ഞ കാര്യങ്ങളൊന്നും അന്വേഷിച്ചില്ല. പി.പി. ദിവ്യയും പ്രശാന്തനുമായുള്ള ഫോൺകോൾ രേഖകൾ, ചാറ്റുകൾ എന്നിവ പരിശോധിച്ചില്ലെന്നും പ്രവീണ്‍ ബാബു ആരോപിച്ചു.

SCROLL FOR NEXT