കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച് എ.കെ. ശശീന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും അതും തോൽവിക്ക് ഒരു കാരണമായി എന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഉയർന്നുവന്ന വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എലത്തൂരിൽ ഒരു ഘട്ടത്തിലും തോൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും എൽഡിഎഫ് വിരുദ്ധ കാറ്റിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഇത്ര വലിയ തോൽവി ഒരു കമ്മിറ്റികൾക്കും മനസിലാക്കാൻ കഴിഞ്ഞില്ലെന്നും എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.