തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ പ്രവീൺ തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു.
പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ(60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ എന്നിവരുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
നിലവിൽ 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. അവരുടെ വിവരങ്ങൾ: തൃശൂർ മെഡിക്കൽ കോളേജിൽ സതീഷ് (46), ബാബു (56), രാജേഷ് (40),വിഷ്ണു (30) എന്നിവർ ICU വിഭാഗത്തിലും ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65),എന്നിവർ വാർഡുകളിലുമാണ് നിലവിൽ ചികിത്സയിലുള്ളത്. വിൽസൺ (60) ഇലൈറ്റ് ഹോസ്പിറ്റലിലാണ് ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെയും ഇലൈറ്റ് ഹോസ്പിറ്റലിൽ നിന്നും സാജനെ (38) ഡിസ്ചാർജ് ചെയ്തു.
തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തി വരുന്നുണ്ട്. സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
തൃശൂർ താലൂക്ക് ഓഫീസ് : 04884232226
തൃശൂർ കലക്ടറേറ്റ് കൺട്രോൾ റൂം : 94470 74424
മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853