തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്റെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ അർധരാത്രി പരിശോധന നടത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ അഞ്ചാമത്തെ പാമ്പിനെയാണ് കണ്ടെത്തിയത്. ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പിന്നാലെ പ്രദേശത്ത് വനംവകുപ്പും സർപ്പ ടീമംഗങ്ങളും പരിശോധന നടത്തിയിട്ടുണ്ട്. ഇന്നലെ മാത്രം രണ്ട് പാമ്പുകളെയാണ് കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് അഞ്ച് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
ഈ മാസം 19നാണ് എട്ടു വയസുകാരന്‍ ആല്‍ജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആല്‍ജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരനും പാമ്പ് കടിയേറ്റിരുന്നു. സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം താമസിച്ചിരുന്ന വീടിനുപിറകില്‍ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റര്‍ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാല്‍ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.