എറണാകുളം: താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ അംഗങ്ങൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിന് അൻസിബ ഹസൻ മറുപടി നൽകില്ല. മറുപടി നൽകേണ്ട സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. അൻസിബ, കുക്കു പരമേശ്വരൻ, ലക്ഷ്മിപ്രിയ, ടിനി ടോം, ജോയ് മാത്യു തുടങ്ങിയവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് അൻസിബ നേരത്തെ അമ്മയ്ക്ക് ഇ-മെയിൽ അയിച്ചിരുന്നു.
അൻസിബ ഹസൻ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണവും ഇതിന് പിന്നാലെ മറ്റ് അംഗങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ പരസ്യപ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും 21ന് ചേരുന്ന ജനറൽബോഡി യോഗത്തിലും വിശദീകരണക്കുറിപ്പ് ചർച്ച ചെയ്യും.
മാധ്യമങ്ങൾക്ക് ഇൻ്റർവ്യൂ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്നാണ് അൻസിബയ്ക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ പരാമർശം. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രശ്നം വ്യക്തിപരമാണെനന്നും സംഘടനയെ ബാധിക്കുന്നതല്ലെന്നുമായിരുന്നു അൻസിബ അയിച്ച ഇ-മെയിൽ പറയുന്നത്.