തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ച ശ്യാംപ്രകാശിനെ തൽ സ്ഥാനത്ത് നിന്ന് നീക്കി. ബോർഡ് പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റൻ്റ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലായിരുന്നു നേരത്തെ നിയമനം ലഭിച്ചത്.
വിജിലൻസ് ഓഫീസറായി നിയമിച്ച വിഷ്ണു. ജെ. എസിനെ മുണ്ടക്കയം അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ ആയി മാറ്റി നിയമിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്തയാളുടെ നിയമനം തിരുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു .
ഉത്തരവുകൾ തിരുത്തിയില്ലെങ്കിൽ ബോർഡിന് പങ്കുണ്ടെന്ന് കരുതേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ശബരിമലയിലെ സ്വർണ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ സമയത്തെ ഉദ്യോഗസ്ഥനായിരുന്നു ശ്യാം. ശബരിമല സ്വർണക്കൊള്ള അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ശ്യാമിനെ ചോദ്യം ചെയ്തിരുന്നു. സംശയമുനയിൽ നിൽക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പോലെയുള്ള നിർണായക പദവി നൽകിയതിലാണ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ഇത് കാണിച്ചുള്ള കത്തും മന്ത്രി കൈമാറിയിരുന്നു.