കണ്ണൂർ: ദഫ്‌മുട്ട് പരിശീലനത്തിനിടെയുണ്ടായ തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം. പെരിങ്ങത്തൂർ എൻഎഎം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അമൻ നിയാസിനാണ് മർദനമേറ്റത്. അമൻ നിയാസിൻ്റെ കണ്ണിനും കൺപോളക്കും ഗുരുതര പരുക്കേറ്റു.
കാട്ടുപുനത്തിൽ ഷംസുദീന്റെ മകനാണ് അമൻ നിയാസ്. പ്ലസ് ടു വിദ്യാർഥി ദഫ്മുട്ടിന് ഉപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം. അമൽ ധരിച്ചിരുന്ന കണ്ണട തകർന്നാണ് പരുക്കേറ്റത്. വിദ്യാർഥിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദഫ്മുട്ട് പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് രക്ഷിതാക്കൾ അറിയിച്ചു. പൊലീസിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകുമെന്ന് മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ സഹോദരൻ പറഞ്ഞു.