കണ്ണൂർ: നാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ പതിനാല് ദിവസത്തേക്ക് കൂത്തുപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടതി നടപടികൾ പൂർത്തിയാക്കി അർജുനെ ഉച്ചയോടെ തലശേരി സബ്ജയിലിലേക്ക് മാറ്റി.
ഊന്നുകൽ പൊലീസിന് കൈമാറുന്നത് തടയുന്നതിനായി പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. ഇതോടെ ഊന്നുകൽ പൊലീസ് കണ്ണൂരിൽ നിന്ന് മടങ്ങി. അതേസമയം പൊലീസിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവാണെന്ന് അർജുൻ പറഞ്ഞു.
എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയത്. അർജുൻ്റെ കൈശമുണ്ടായിരുന്ന ഫോൺ പിടിച്ചെടുത്തിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് ഈ ഫോണിൽ നിന്നാണോയെന്ന് പൊലീസ് പരിശോധിക്കും.
ഇതിനിടെ അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികൾ കൂടി പിടിയിലായി. വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഊന്നുകൽ പോലീസിന് കൈമാറി. ജിതിൻ, സുഭാഷ് എന്നിവരാണ് പിടിയിലായത്. ജിതിൻ്റെ കാറിലാണ് ആയങ്കി രക്ഷപ്പെട്ടതെന്നാണ് വിവരം. ആയങ്കിയുടെ പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിൽ തന്നെയാണ്. പ്രണവും ആയങ്കിയും ഒന്നിച്ചുണ്ടായിരുന്നു എന്നും ഒന്നിച്ച് പിടികൊടുക്കാതിരിക്കാൻ വെവ്വേറെ നീങ്ങിയതാണെന്നും സംശയം.
2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകാനാണ് നീക്കം.