Source: News Malayalam 24x7
KERALA

തൃപ്പൂണിത്തുറയുടെ തെരുവോരങ്ങളെ ഉത്സവലഹരിയിലാഴ്ത്തി അത്തച്ചമയം; വർണക്കാഴ്ചകൾ കൺനിറയെ കാണാനെത്തിയത് ലക്ഷങ്ങൾ

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ അണനിരന്ന ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ഉത്സവലഹരിയിലാഴ്ത്തി...

Author : ന്യൂസ് ഡെസ്ക്

മലയാളക്കരയുടെ പൊന്നോണക്കാലത്തിന് തുടക്കം കുറിച്ച് എറണാകുളം തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തിൻ്റെ ആരവം. മുഖ്യമന്ത്രി വി.ഡി. സതീശൻ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ അണനിരന്ന ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ഉത്സവലഹരിയിലാഴ്ത്തി.

അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ അത്തച്ചമയ ഘോഷയാത്രയുടെയും ആഘോഷ പരിപാടികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്ന് ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്.

മാവേലിയും വാമനനും നിശ്ചല ദൃശ്യങ്ങളും, സിനിമാ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞെത്തിയവരുമെല്ലാം അത്തച്ചമയ നഗരം കീഴടക്കി. ചെണ്ടമേളവും ബാൻഡ് മേളവും തുടങ്ങി പലവിധ വാദ്യഘോഷങ്ങളുടെ ആരവത്തിൽ കലാകാരന്മാരും കാണികളും അലിഞ്ഞു. പുലികളി, തിരുവാതിര, തെയ്യം, താമര നൃത്തം, അലാമിക്കളി, അങ്ങനെ എണ്ണിയാൽ തീരാത്ത കലാരൂപങ്ങളുമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2000 കലാകാരന്മാരും വിദ്യാർഥികളും ഘോഷയാത്രയിൽ അണിനിരന്നു.

വാദ്യാഘോഷത്തിൻ്റെ അകമ്പടിയോടെ എത്തുന്ന കലാരൂപങ്ങളെ വരവേൽക്കാൻ വഴിയോരങ്ങളിൽ നൂറുകണക്കിന് ആളുകൾ കാത്തു നിന്നു. ജാതിഭേതമന്യേ എല്ലവരും കൈ കോർത്തതോടെ കൊച്ചിയുടെ രാജനഗരി വീണ്ടും ചരിത്രത്തിൻ്റേയും വർണ്ണാഭമായ സംസ്കൃതിയുടെയും വേദിയായി.

SCROLL FOR NEXT