അതുല്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് Source: News Malayalam 24x7
KERALA

'മദ്യലഹരിയില്‍ ചെയ്തതൊന്നും ഓര്‍മയില്ലാത്ത പോലെയാണ് അയാള്‍ സംസാരിക്കുന്നത്'; അതുല്യയുടെ അച്ഛന്‍

'നിന്റെ ജീവിതത്തില്‍ അവനെ വേണ്ടെന്ന്' മകളോട് പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഭര്‍ത്താവ് സതീഷിനെതിരെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുമെന്ന് അതുല്യയുടെ പിതാവ് പറഞ്ഞു. സതീഷിനെതിരെ കേരളത്തിലെടുത്ത കേസിന്റെ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ കൈമാറും.

കൊലപാതകം എന്ന് തെളിഞ്ഞാല്‍ സതീഷിന് ഷാര്‍ജയിലെ ശിക്ഷ തന്നെ ലഭിക്കുമന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. അയാള്‍ തെറ്റ് തിരുത്തി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മദ്യലഹരിയില്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ ഓര്‍മയില്ലാത്ത പോലെയാണ് ഇപ്പോള്‍ സംസാരിക്കുന്നത്.

അതുല്യയോട് 'നിന്റെ ജീവിതത്തില്‍ അവനെ വേണ്ടെന്ന്' നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സതീഷ് തന്നെയാണ് നിര്‍ബന്ധിച്ച് തിരിച്ചു കൊണ്ടുപോയതെന്നും അച്ഛന്‍ പറഞ്ഞു.

അതേസമയം, അതുല്യയുടെ മരണം അന്വേഷിക്കാന്‍ ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ നിയോഗിച്ചു. സതീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് റീ പോസ്റ്റ്മോര്‍ട്ടം ആവശ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൃതദേഹം നാട്ടിലെത്തിച്ച ശേഷമാകും ഇതില്‍ തുടര്‍നടപടിയുണ്ടാവുക. ആവശ്യമെങ്കില്‍ സതീഷിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കും.

ഷാര്‍ജയിലെ ഫ്‌ലാറ്റിലാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു വര്‍ഷമായി അതുല്യയും ഭര്‍ത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോള്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്.

SCROLL FOR NEXT