Source: News Malayalam 24x7
KERALA

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറി കരിങ്കൊടി പ്രതിഷേധം നടത്തിയെന്നും, "കൊല്ലെടാ" എന്ന് ആക്രോശിച്ചുകൊണ്ട് ആയുധവുമായി ചാടിവീണ് മന്ത്രിയെ ആക്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേരൽ, ആയുധങ്ങളുമായി സംഘം ചേരൽ, ആയുധങ്ങളുപയോഗിച്ച് പരിക്കേൽപ്പിക്കൽ, പൊതുപ്രവർത്തകൻ്റെ ഡ്യൂട്ടി തടസപ്പെടുത്തൽ എന്നിങ്ങനെ മറ്റ് അഞ്ച് വകുപ്പുകൾ കൂടി ചുമത്തി. റെയിൽവേ ആക്ട് പ്രകാരം 147, 145 വകുപ്പുകളും ചുമത്തി. അഞ്ച് കെഎസ്‌യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറി കരിങ്കൊടി പ്രതിഷേധം നടത്തുകയും "കൊല്ലെടാ" എന്ന് ആക്രോശിച്ചുകൊണ്ട് ആയുധവുമായി ചാടിവീണ് മന്ത്രിയെ ആക്രമിച്ചു, തടയാൻ ശ്രമിച്ച മന്ത്രിക്കൊപ്പമുണ്ടായിരുന്ന ആളെ ആക്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന അഭിലാഷ് എം.എസിനും പരിക്ക് പറ്റിയതായി എഫ്ഐആറിൽ പറയുന്നു. പ്രതികളെ കണ്ണൂർ ടൗൺ പൊലീസ് റെയിൽവേ പൊലീസിന് കൈമാറും. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ, സി.എച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എംആർഐ സ്കാൻ ഉൾപ്പടെയുള്ള വിദഗ്ധ പരിശോധനകൾ മെഡിക്കൽ ബോർഡ് നിർദേശിച്ചതോടെയാണ് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ജില്ലാ ആശുപത്രിയിലെത്തി വീണാ ജോർജിനെ കണ്ട് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു.

SCROLL FOR NEXT